CrimeIndiaNEWS

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ യുവതി മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; ഭർത്താവ് മദ്യം നൽകിയ സുഹൃത്തും മരിച്ചു

ചെന്നൈ: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ യുവതി മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. മദ്യത്തിൽ വിഷം കലർന്നതറിയാതെ ഫ്രണ്ട്സ് സെറ്റപ്പിൽ ഒരു പെഗ് ചോദിച്ച ഭർത്താവിന്റെ സുഹൃത്തും മരിച്ചു. ചെന്നൈയിലാണു സംഭവം. കടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് യുവതി കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.

യുവതിക്ക് മറ്റൊരാളുമായുള്ള ബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ചെന്നൈ മധുരാന്തകം സ്വദേശിനി കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ വിഷം ചേര്‍ത്ത വിവരം അറിയാതെ ഭര്‍ത്താവ് തന്‍റെ സുഹൃത്തിനും മദ്യം നല്‍കിയിരുന്നു. ഇയാളും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരണപ്പെട്ടത്.

Signature-ad

ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കവിത. ഭര്‍ത്താവ് കെ. സുകുമാര്‍ ഒരു ഇറച്ചിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള കവിതയുടെ അടുപ്പത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നു. മൂന്ന് മാസം മുമ്പ് കവിതയും സുകുമാറും തമ്മില്‍ അകന്നെങ്കിലും ഇവരുടെ കുടുംബങ്ങള്‍ എത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷവും സഹപ്രവര്‍ത്തകനുമായുള്ള ബന്ധം കവിത തുടരുകയായിരുന്നു.

തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടായി. അവസാനം കവിത സുകുമാറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച ഭര്‍ത്താവിന്‍റെ സഹോദരൻ മണിയുടെ വീട്ടിലെത്തിയ കവിത, സുകുമാര്‍ മദ്യം വാങ്ങാൻ പറഞ്ഞുവെന്ന് വിശ്വസിപ്പിച്ചു. തനിക്ക് മദ്യഷോപ്പില്‍ പോകാൻ മടിയായതിനാല്‍ 400 രൂപ നല്‍കി മണിയോട് മദ്യം വാങ്ങിത്തരാമോയെന്ന് ചോദിക്കുകയും ചെയ്തു. രണ്ട് കുപ്പി മദ്യം മണി വാങ്ങി വന്നപ്പോള്‍ ഒരെണ്ണം എടുത്ത ശേഷം ബാക്കി വന്നത് മണിക്ക് തന്നെ കവിത നല്‍കി.

പിന്നാലെ സിറിഞ്ച് ഉപയോഗിച്ച് കുപ്പിക്കുള്ളിൽ കീടനാശിനി ചേര്‍ത്തു. സുകുമാറിന് കൈമാറാനായി സുഹൃത്തിലൊരാൾ നല്‍കിയതാണെന്ന് പറഞ്ഞാണ് ഞായറാഴ്ച ഭര്‍ത്താവിന് മദ്യക്കുപ്പി നല്‍കിയത്. തിങ്കളാഴ്ച മദ്യക്കുപ്പിയുമായി സുകുമാര്‍ ചിക്കൻ സ്റ്റാളിലേക്ക് പോയി. ഉച്ചയൂണിന് മുമ്പ് ഒരു പെഗ് കുടിക്കാനായി സുകുമാര്‍ തയാറെടുക്കുമ്പോള്‍ ഹരിലാല്‍ എന്ന സുഹൃത്തും മദ്യം ചോദിച്ചു. തുടര്‍ന്ന് മദ്യപിച്ച് ഇരുവരും അബോധാവസ്ഥയിലായി.

ഉടൻ തന്നെ കടയിലെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഇവരെ ചെങ്കല്‍പ്പേട്ട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഭാര്യ നല്‍കിയ മദ്യം കുടിച്ചപ്പോഴാണ് അബോധാവസ്ഥയിലായതെന്ന് സുകുമാര്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. മദ്യം രാസപരിശോധന നടത്തിയപ്പോള്‍ കീടനാശിനിയുടെ സാന്നിധ്യം വ്യക്തമായി. കവിതയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരുടെ സഹപ്രവര്‍ത്തകനും കൊലപാതകത്തില്‍ ബന്ധപ്പെമുണ്ടെന്ന് പൊലീസ് സംശിയിക്കുന്നുണ്ട്. ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: