KeralaNEWS

വയനാട്ടിൽ കടുവ കെണിയിൽ കുടുങ്ങിയത് കണ്ട കർഷകൻ മരിച്ച നിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആരോപിച്ച് വീട്ടുകാർ

വയനാട്: നെന്മേനിയിൽ കടുവ കെണിയിൽ കുടുങ്ങിയ സംഭവത്തിൽ ആദ്യം കടുവയെ കണ്ടെത്തിയ കർഷകൻ തൂങ്ങി മരിച്ചനിലയിൽ. അമ്പുകുത്തി നാല് സെൻറ് കോളനിയിൽ താമസിക്കുന്ന ക്ഷീരകർഷകനായ ഹരികുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം, ഹരികുമാറിന്റെ മരണത്തിനു കാരണം വനം വകുപ്പാണെന്ന് ആരോപിച്ച് ബന്ധുകൾ രംഗത്തെത്തി. വനം വകുപ്പ്‌ ഭീഷണിപ്പെടുത്തിയെന്ന് ഹരികുമാറിന്റെ കുടുംബം പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ഹരികുമാറെന്നും ബന്ധുക്കൾ പറഞ്ഞു.

കടുവ കെണിയിൽ കുടുങ്ങിയതും ആയി ബന്ധപ്പെട്ട വനംവകുപ്പ് ഹരിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ചോദ്യം ചെയ്തിരുന്നു. മേപ്പാടി റേഞ്ച് ഓഫീസിലേക്ക് ചെല്ലാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. വനം വകുപ്പ്‌ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു ഹരി. സംഭവത്തിൽ ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ദേശീയ പാത ഉപരോധിക്കും.

വയനാട് പൊൻമുടിക്കോട്ടയിൽ കടുവയെ തോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലമുടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. നെൻമേനി പാടിപ്പറമ്പിലാണ് കഴിഞ്ഞ ദിവസം കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരമാണ് സ്ഥലമുടയ്ക്കെതിരെ കേസെടുത്തത്. കടുവ ഷെഡ്യൂൾഡ് ഇനത്തിൽപ്പെട്ട ജീവിയാണ്. സംഭവത്തില്‍ കർശന നിയമനടപടി എടുക്കാതിരിക്കാൻ കഴിയില്ലെന്ന് വനംവകുപ്പ് പറയുന്നു.

ഒന്നേകാൽ വയസ്സുള്ള ആൺകടുവയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഈ സംഭവമുണ്ടായതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ തന്റെ പറമ്പില്‍ അതിക്രമിച്ചുകയറി കുരുക്ക് സ്ഥാപിച്ചവരെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പള്ളിയാലില്‍ മുഹമ്മദ് അമ്പലവയല്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നൽകി.

വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഴിയുന്ന ആള്‍ക്കെതിരേയാണ് വനംവകുപ്പ് നടപടിയുമായി മുന്നോട്ടുനീങ്ങുന്നതെന്നും ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണന്നുമാണ് നാട്ടുകാര്‍ പറയുന്നു. കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്. പൊൻമുടിക്കോട്ട പ്രദേശത്ത് രണ്ടര മാസത്തിനിടെ 19 വളർത്തു മൃഗങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചത്തത്.

 

Back to top button
error: