CrimeNEWS

ആന്റോയുടെ ക്രൂരതകൾ, ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോകാൻ ഒരുങ്ങിയ നീതുവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തി;പിന്നെ മൃതദേഹത്തോടൊപ്പം അയാൾ 3 ദിവസം കിടന്നുറങ്ങി

കൊല്ലം മുഖത്തല കണിയാംതോട് നീതു ഭവനിൽ രാധാകൃഷ്ണന്റെ മകൾ നീതുകൃഷ്ണ(28) കാസർകോട് ബദിയടുക്കയിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നീതുവിന്റെ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം കിടന്നുറങ്ങിയ ശേഷമാണ് പ്രതി വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആന്റോ സെബാസ്റ്റ്യന്‍ (40) സ്ഥലത്ത് നിന്നും  മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

  ജനുവരി 27ന് രാവിലെയാണ് നീതുവിനെ ആന്റോ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായപ്പോള്‍ താന്‍ കൊല്ലത്തേക്ക് തിരിച്ചു പോകുന്നുവെന്ന് നീത പറഞ്ഞു. ആ സമയത്ത് ചുമരിൽ ചാരി ഇരിക്കുകയായിരുന്ന നീതുവിന്റെ പിറകില്‍  ഇടതു കൈത്തണ്ട വച്ചശേഷം വലത് കൈവിരലുകള്‍ ആൻ്റോ കഴുത്തില്‍ ശക്തിയായി ഞെക്കി പിടിച്ചു. തല ചുവരില്‍ ഇടിക്കുകയും ചെയ്തു. ജീവന് വേണ്ടി പിടയുന്നതിനിടയില്‍ ആന്റോയുടെ ശരീരത്തില്‍ യുവതി മാന്തിയതിന്റെ പരുക്കുണ്ട്. ശ്വാസംമുട്ടി കുഴഞ്ഞുവീണ നീതുവിന്റെ മരണം ഉറപ്പിക്കാന്‍ പ്രതി താഴെ കിടന്ന തുണി കൊണ്ട് കഴുത്ത് ചുറ്റിമുറുക്കി.

മരണം ഏതാണ്ട് ഉറപ്പാക്കിയ ശേഷവും മൃതദേഹത്തില്‍ നിന്ന് ചെറിയ ഞരക്കം കേട്ടപ്പോള്‍ തുണികൊണ്ട് വായ മൂടും വിധം ചുറ്റി കഴുത്തിലേക്കും കെട്ടി. പിന്നീട് തുണിയിൽ പൊതിഞ്ഞു. മൃതദേഹത്തില്‍ നിന്നും വീണ്ടും ചെറിയ ഞരക്കം കേട്ടപ്പോള്‍ മൃതദേഹം എടുത്ത് പൊക്കി നിലത്തിട്ടു. ഇതാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ തലയില്‍ മാരകമായ പരുക്കുണ്ടായതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഇതിന് മുമ്പ് തിരുവനന്തപുരത്തും കൊല്ലത്തുമായി രണ്ടു തവണ വിവാഹിതനായ ആന്റോയുടെ മൂന്നാം ഭാര്യയാണ് നീതു. ആദ്യ ഭര്‍ത്താവ് മരിച്ച ശേഷമാണ് നീതു ആന്റോയ്ക്കൊപ്പം കൂടിയത്.  നീതുവിന് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്.

ആ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത് പെട്ടെന്നാണ്. ഒടുവിൽ ഭർത്താവിനെ ഉപേക്ഷിച്ച്  സ്വന്തം വീട്ടിലേയ്ക്കു തിരിച്ചു പോകാൻ നീതു തീരുമാനിച്ചു. ‘ഇനി നിങ്ങളുടെ കൂടെ ജീവിക്കാന്‍ തയ്യാറല്ല, സ്വന്തം വീട്ടില്‍ പോകുന്നു’ എന്ന് പറഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി കളയാനായിരുന്നു മൂന്ന് ദിവസം റബര്‍ തോട്ടത്തിലൈ നാലുകെട്ടുള്ള വീട്ടില്‍ ഇയാള്‍ തങ്ങിയത്. പുറത്തെ ഷെഡില്‍ മറ്റ് പണിക്കാര്‍ താമസിച്ചിരുന്നതുകൊണ്ട് അത് നടക്കാതെ പോയി.

കൊല നടത്തിയ ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോൾ നീതുവിന്റെ കയ്യിലുണ്ടായിരുന്ന ബ്രേസ് ലെറ്റ് ഉരിയെടുത്ത് പെര്‍ളയിലെ ധനകാര്യ സ്ഥാപനത്തില്‍ 22,000 രൂപയ്ക്ക് പണയം വച്ചു. ഈ പണം കൊണ്ട് മദ്യവും ഭക്ഷണവും വാങ്ങി കൊണ്ടുവന്ന് മറ്റ് പണിക്കാര്‍ക്കൊപ്പം ചേർന്ന് മദ്യപിച്ചു. ഭാര്യ രാവിലെ തന്നെ നാട്ടിലേക്ക് പിണങ്ങി പോയെന്ന് മറ്റ് തൊഴിലാളികളോടു പറഞ്ഞു. ഭാര്യ തനിച്ച് പോയതുകൊണ്ട് വിളിച്ച് അന്വേഷിക്കണമെന്ന് അവര്‍ നിർദ്ദേശിച്ചപ്പോള്‍ ഫോണ്‍ ചെയ്യുന്നത് പോലെ അഭിനയിച്ച് ഭാര്യ കോഴിക്കോട്ടെത്തിയെന്നും താന്‍ ഉടന്‍ പോകുമെന്നും അറിയിച്ചു.

ജനുവരി 30 ന് രാവിലെ ആന്റോ വീട് പൂട്ടി സ്ഥലം വിട്ടു. നീതുവിന്റെ ഫോണും നശിപ്പിക്കാനായി കൊണ്ടുപോയി. പോകുന്ന ഇടവഴിയില്‍ പാറയുടെ പിറകിലായി നീതു ധരിച്ചിരുന്ന ഒരു ജോഡി വസ്ത്രം, ബാഗ്, കൊല നടന്ന ദിവസം പ്രതി ധരിച്ചിരുന്ന മുണ്ട് എന്നിവ ഉപേക്ഷിച്ചു. പ്രതിയെയും കൊണ്ടുള്ള തെളിവെടുപ്പില്‍ ഇവയെല്ലാം കണ്ടെടുത്തു.

പെര്‍ള എല്‍ക്കാനയില്‍ നിന്നും രക്ഷപ്പെട്ട ആന്റോ 30 നും 31നും കോഴിക്കോട്ടെ ലോഡ്ജില്‍ താമസിച്ച ശേഷം ഫെബ്രുവരി ഒന്നിന് എറണാകുളത്തേക്ക് പോയി. രണ്ടിന് എറണാകുളത്ത് തങ്ങിയ ശേഷം പൊലീസ് എത്തുന്നതിന് 10 മിനുട്ട് മുമ്പ് തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം തമ്പാനൂരിലെത്തി ഒരു ലോഡ്ജില്‍ മുറിയെടുത്ത് കുളിച്ചൊരുങ്ങി മുംബൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന്റോ പൊലീസിന്റെ പിടിയിലായത്.

ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് ജോലിക്കാരും നാട്ടുകാരും നടത്തിയ പരിശോധനയില്‍ നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതക വാര്‍ത്തവരുന്നുണ്ടോ എന്നറിയാന്‍ എല്ലാ ദിവസവും പത്രവും ഓണ്‍ലൈന്‍ മീഡിയയും ആന്റോ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇതിനിടെ കയ്യിലുണ്ടായിരുന്ന ആന്‍ഡ്രോയിഡ് ഫോണും സാധാരണ ഫോണും അടക്കം സ്വിച്ച് ഓഫ് ചെയ്ത് കോഴിക്കോട് നിന്നും വാങ്ങിയ പുതിയ ഫോണില്‍ പുതിയ സിം ഇട്ട് അത്യാവശ്യം വേണ്ട നമ്പര്‍ മാത്രം കയറ്റി മുംബൈയില്‍ ജോലിക്കായി വിളിച്ചു തുടങ്ങി. ഫെബ്രുവരി മൂന്നിന് പുലര്‍ച്ചെയുള്ള ട്രെയിനില്‍ മുംബൈയിലേക്ക് രക്ഷപ്പെടാനായിരുന്നു തീരുമാനം.

തിരുവനന്തപുരത്തെ യുവതിയിൽ ഇയാള്‍ക്ക് രണ്ട് മക്കളുണ്ട്. ദാമ്പത്യ പീഡനത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അറസ്റ്റിലായ ആന്റോ കുറച്ച് കാലം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. ആ ബന്ധം പിന്നീട് വിവാഹമോചനത്തില്‍ കലാശിച്ചു.

അതിന് ശേഷം കോഴിക്കോട്ട് ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞുവരവെ മൂന്ന് കുട്ടികളുള്ള യുവതിയെ കറക്കി വീഴ്ത്തി തട്ടികൊണ്ടു പോയി. കുട്ടികളെ തട്ടികൊണ്ടു പോയതിനും ഉപദ്രവിച്ചെന്നും കാട്ടി യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസെടുത്ത ശേഷം റിമാന്‍ഡിലായിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങി കൊല്ലത്തെത്തിയ ശേഷമാണ് ഭര്‍ത്താവ് മരിച്ച നീതുവിനെ പരിചയപ്പെട്ടത്. അവിടുത്തെ ഒരു കടയിന്‍ ജോലിക്ക് നിന്നപ്പോഴാണ് ആന്റോയുമായി നീതു പരിചയത്തിലായതും ഒപ്പം താമസം തുടങ്ങിയതും.

കൊല്ലം കൊട്ടിയത്ത് ഒരു വീട്ടില്‍ പെയിന്റിംഗ് ജോലി ചെയ്തു കൊണ്ടിക്കുന്ന ആന്റോ ആവീട്ടിലെ പെണ്‍കുട്ടിയുടെ സ്വര്‍ണ പാദസരം അടിച്ചു മാറ്റിയ കേസിലും  25 ദിവസം ജയിലില്‍ കിടന്നു.  ഈ സംഭവം അറിഞ്ഞ  നീതു ആന്റോയെ ഒഴിവാക്കിയിരുന്നുവെങ്കിലും മെസഞ്ചര്‍ വഴി സന്ദേശം അയച്ച് അയച്ച് വീണ്ടും ഒന്നിച്ചു. കഴിഞ്ഞ ഡിസംബര്‍ 25നാണ് എൻമകജെ ഷേണി മഞ്ഞാറയിലെ കോട്ടയം സ്വദേശിയുടെ മെറിലാൻഡ് റബർ എസ്റ്റേറ്റിലെ ജോലിക്ക് ഇരുവരും കാസര്‍കോട്ട് വന്നത്.

സി ഐ പ്രേംസദനൊപ്പം ബദിയടുക എസ് ഐ വിനോദ് കുമാറും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തെളിവെടുപ്പിന് ഉണ്ടായിരുന്നു. പ്രതിയെ മൂന്ന് ദിവസം കൊണ്ട് തന്നെ പിടികൂടിയ ടീം അംഗങ്ങളെ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന പ്രശംസിച്ചു.

പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: