.ലഖ്‌നൗ: സഹോദരിയുടെ പ്രണയത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ, സഹോദരിയുടെ കാമുകനും കൂട്ടുകാരും ചേർന്ന് അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടെയായിരുന്നു അക്രമികളുടെ ക്രൂരത. ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥികൾ കൊടുംക്രൂരതയ്ക്ക് സാക്ഷികളായി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം നടന്നത്. 32കാരനായ കൃഷ്ണ കുമാര്‍ യാദവ് എന്നയാളാണ് വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. ഈ സമയത്ത് ഇദ്ദേഹം മുറിയല്‍ തനിച്ചായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിനുള്ളില്‍ കടന്ന കൊലയാളികള്‍, വാക്കു തര്‍ക്കത്തിനൊടുവില്‍ കൃഷ്ണ യാദവിന്റെ കഴുത്തറുക്കുകയായിരുന്നു. സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന കൃഷ്ണ യാദവ് സഹോദരിക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. കൃഷ്ണയുടെ സഹോദരിയുമായി പരിചയത്തിലായ സന്ദീപ് ഇവരുമായി സംസാരിക്കുന്നത് കൃഷ്ണ യാദവ് വിലക്കിയിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.