KeralaNEWS

മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ നിയന്ത്രണം: ആനവിലാസം വില്ലേജിലുള്ളവ‍ര്‍ക്ക് ഇനി എൻ.ഒ.സി. ആവശ്യമില്ല

ഇടുക്കി: മൂന്നാർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി. (എതിർപ്പില്ലാ രേഖ) വേണ്ട പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ആനവിലാസം വില്ലേജിനെ ഒഴിവാക്കി. മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ റവന്യൂ വകുപ്പിൽ നിന്നുള്ള എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയിരുന്നു. ചിന്നക്കലനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി,മൂന്നാർ എന്നീ വില്ലേജുകളിലുമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയിരുന്നത്.

ഇടുക്കി ജില്ലയിൽ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ അനധികൃതമായി ഭൂമി കയ്യേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയത്. എന്നാൽ ആനവിലാസം വില്ലേജിനെ ഈ പരിധിയിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും സർക്കാരിന് ലഭിച്ചിരുന്നു. ആ പരാതികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയരുന്നു.

ആനവിലാസം വില്ലേജ് മൂന്നാറിൽ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണെന്നും, പ്രധാന ജീവനോപാധി കൃഷിയാണെന്നും ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ടൂറിസം മേഖലയുമായി ആനവിലാസം വില്ലേജിന് ബന്ധമില്ല. മൂന്നാർ പ്രദേശത്തുള്ളതു പോലെയുള്ള ഭൂമി കയ്യേറ്റങ്ങളോ വൻകിട നിർമ്മാണ പ്രവർത്തനങ്ങളോ നടക്കുന്നില്ലായെന്നും ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം കാരണങ്ങൾ ആനവിലാസം വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ എതിർപ്പില്ലാ രേഖ വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

Back to top button
error: