CrimeNEWS

വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധത്തിനുശേഷം വാഗ്ദാനം പാലിക്കാത്തതിന് ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നു സുപ്രീം കോടതി

പത്തു വര്‍ഷം ശിക്ഷിക്കപ്പെട്ട പുനലൂര്‍ സ്വദേശിയെ വെറുതെവിട്ടു

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ ബലാത്സംഗക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ചില സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ വരാം. വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗകുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമാണെന്നും സുപ്രീംകോടതി വ്യക്താക്കി. ബലാത്സംഗക്കേസില്‍ വിചാരണക്കോടതി പത്തു വര്‍ഷം ശിക്ഷിച്ച പുനലൂര്‍ സ്വദേശിയെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ് കേസിലെ പരാതിക്കാരി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ബലാത്സംഗ കേസെടുക്കാനാവില്ലെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലാണ് സുപ്രീം കോടതിയും തള്ളിയത്. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂവെന്ന് ഇതേ പരാതിക്കാരിയുടെ ഹർജി തള്ളിക്കൊണ്ട് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റ വിധിയിൽ വ്യക്തമാക്കിയിരുന്നു. വിവാഹിതയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്നും ഇക്കഴിഞ്ഞ നവംബറിൽ പരാതിക്കാരിയുടെ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പരാതിക്കാരി വിവാഹിതയാണെങ്കിൽ, നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ല. ഈ സാഹചര്യത്തിൽ വ്യാജ വിവാഹ വാ​ഗ്​ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Signature-ad

നേരത്തെയും സമാനമായ നിരവധി കേസുകളിൽ കീഴ് കോടതികൾ ശിക്ഷിച്ചവരെ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ദീര്‍ഘകാലം ഒരുമിച്ച് ജീവിക്കുകയും പിന്നീട് ബന്ധം വേര്‍പിരിഞ്ഞ ശേഷം നല്‍കുന്ന ബലാത്സംഗ പരാതികള്‍ നിലനില്‍ക്കില്ലെന്ന് 2022 ജൂലൈയിലും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

2020 സെപ്റ്റംബറിലും സമാനമായ കേസിൽ ആരോപണവിധേയനായ യുവാവിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിവാഹം വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം വഞ്ചിച്ചെന്ന കേസിൽ, വഞ്ചന വർഷങ്ങളോളം തുടർന്നു എന്നുള്ള ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നാണ് സുപ്രീം കോടതി അന്നു വ്യക്തമാക്കിയത്. റോഹിങ്ടൻ എഫ് നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

Back to top button
error: