KeralaNEWS

കുണ്ടന്നൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പാലക്കാട്‌ ആലത്തൂർ കാവശേരി മണി (മണികണ്‌ഠൻ 50) ആണ് മരിച്ചത്. സ്ഫോടനത്തിൽ ​മണികണ്ഠന് ​സാരമായി പൊള്ളലേറ്റിരുന്നു. തൃശൂർ മെ‍ഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ് അപകടം. സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. വെടിക്കെട്ട്‌പുര ഉണ്ടായിരുന്നിടത്ത്‌ 20 മീറ്റർ ആഴത്തിൽ കുഴിയായി. സമീപത്തെ മരങ്ങൾക്കും തീപിടിച്ചു. കുന്നംകുളം വരെയുള്ളയിടങ്ങളിൽ വീടിന്റെയും സ്കൂളുകളുടെയും ചില്ലും ഓടും തകർന്നു. ഇത്‌വീണ്‌ പലർക്കും പരിക്കേറ്റു.

കുണ്ടന്നൂർ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള വാഴാനി പുഴക്കരികിലെ നെൽപ്പാടത്തിനോട് ചേർന്ന് തെക്കേക്കര തെങ്ങുംപറമ്പിലാണ്‌ വെടിക്കെട്ടുപുര പ്രവർത്തിച്ചിരുന്നത്‌. പ്രധാന വെടിക്കെട്ടുപുര തൊട്ടടുത്തുണ്ടായിരുന്നു. ഇവിടേക്ക്‌ തീ പടരാത്തത്‌ വൻ ദുരന്തം ഒഴിവാക്കി. കുണ്ടന്നൂർ ശ്രീനിവാസനാണ്‌ ലൈസൻസി. മൊത്തം ആറു തൊഴിലാളികളാണ്‌ ഇവിടെയുണ്ടായിരുന്നത്‌. അമിട്ടിനുള്ള മരുന്നും ഗുളികകളും വെടിക്കെട്ട്‌ പുരയ്‌ക്ക്‌ പുറത്ത്‌ ഉണക്കാനിട്ടിരുന്നു. വൈകിട്ട്‌ ഇത്‌ ചാക്കിലാക്കി കെട്ടി ഷെഡിനുള്ളിലേക്ക്‌ വയ്‌ക്കുന്നതിനിടെയാണ്‌ പൊട്ടിത്തെറി. കാരണം വ്യക്തമായിട്ടില്ല.

സ്ഫോടനവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടന്നൂർ സ്വദേശികളായ സ്ഥലം ഉടമ പുഴയ്ക്കൽ സുന്ദരാക്ഷൻ, ലൈസൻസി കള്ളിവളപ്പിൽ ശ്രീനിവാസൻ എന്നിവരെയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. എക്സ്പ്ലോസീവ് നിയമ പ്രകാരമാണ്‌ കേസെടുത്തത്. പോലീസ് അന്വേഷണം തുടങ്ങി.

Back to top button
error: