KeralaNEWS

പെല്ലറ്റുകൾ തറച്ച വേദന സഹിക്കാന്‍ കഴിയാതെയാണ് പി.ടി. സെവൻ ഉപദ്രവിച്ചത്, ആനയുടെ ചികിത്സയ്ക്കുവേണ്ട സഹായം ചെയ്യാൻ തയാറെന്നും ഗണേഷ്‌കുമാർ

കൊട്ടാരക്കര: ശരീരത്തിൽ തറച്ചിരിക്കുന്ന പെല്ലറ്റുകളുടെ വേദനയിലാണ്‌ പിടി സെവൻ ആക്രമണസ്വഭാവം കാണിച്ചതെന്നും ആനയുടെ ചികിത്സയ്ക്കുവേണ്ട എല്ലാ സഹായവും ചെയ്യാൻ തയാറാണെന്നും കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. ധോണിയിൽ മയക്കുവെടിവച്ചു പിടിച്ച കാട്ടാന പിടി സെവനെ ഏറ്റവും വിദ​ഗ്ധരായ ഡോക്ടർമാരെക്കൊണ്ട് പരിശോധിച്ച് ചികിത്സ ഉറപ്പാക്കണം. താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

‘മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കി വേണം സമീപിക്കാന്‍. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. ആരോ നാടന്‍ തോക്ക് ഉപയോഗിച്ച് കാട്ടാനയെ വെടിവെച്ചിരിക്കുകയാണ്. ഇത്തരം പെല്ലറ്റുകള്‍ ശരീരത്തില്‍ ഇരിക്കുന്നതിന്റെ വേദന സഹിക്കാന്‍ കഴിയാതെയാണ് ആന ഉപദ്രവിച്ചത്. ‘- അദ്ദേഹം പറഞ്ഞു. പിടി സെവന് നേരെയുണ്ടായത് മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും ​ഗണേഷ്കുമാർ പറഞ്ഞു. പിടി സെവൻ വഴങ്ങുമെന്നും സര്‍വലക്ഷണവും ഒത്ത ആനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിടി സെവന്‍ കാട്ടാനയുടെ ശരീരത്തില്‍ നിന്നും 15 ഓളം പെല്ലെറ്റുകളാണ് കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. നാടന്‍ തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആന ഇണങ്ങാത്തതിനാല്‍ വിശദമായ പരിശോധന നടത്താനായിട്ടില്ല. ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്താന്‍ ആരെങ്കിലും വെടിവെച്ചതാകാമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. ഏതാനും പെല്ലറ്റുകള്‍ വനംവകുപ്പ് അധികൃതര്‍ നീക്കം ചെയ്തു. പെല്ലറ്റുകള്‍ തറച്ചതിന്റെ വേദന കൊണ്ടാകാം ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

Back to top button
error: