Social MediaTRENDING

പുല്ല്… രാജിവച്ച് പോകാമെന്ന് വിചാരിച്ചാൽ അതും സമ്മതിക്കില്ല… രാജി കത്തിന് മറുപടി എംപ്ലോയി ഓഫ് ദ ഇയർ അവാർഡ്! മൊതലാളി വല്ലാതെ അങ്ങ് സ്നേഹിക്കുവാണല്ലോ!

ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ നിന്നും അല്പം കൂടി മികച്ച ശമ്പളത്തില്‍ മറ്റൊരു ഒരു ജോലി വാഗ്ദാനം ലഭിച്ചാൽ അത് സ്വീകരിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാൽ, നിങ്ങൾ രാജിവെക്കണമെന്ന് ആഗ്രഹിച്ചാലും നിങ്ങളുടെ തൊഴിലുടമ അതിന് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും? രാജികത്ത് കൊടുത്തിട്ട് ഇറങ്ങിപ്പോരും എന്നാണ് മറുപടിയെങ്കിൽ, അതും നടക്കില്ല എന്നാണ് ഈ യുവാവിന്‍റെ അനുഭവം പറയുന്നത്. കാരണമെന്താണെന്നല്ലേ? രാജിക്കത്ത് സ്വീകരിക്കാൻ തൊഴിലുടമ തയ്യാറല്ല, അത്രതന്നെ. സ്വന്തം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ തന്‍റെ അനുഭവം പങ്കുവെച്ചത്. u/WorthlessFloor7 എന്ന യൂസർ ഐഡി ഉപയോഗിച്ച് കൊണ്ടാണ് ഇദ്ദേഹം താൻ കമ്പനിക്ക് മെയിൽ വഴി അയച്ച രാജിക്കത്തിന്‍റെയും കമ്പനി തനിക്ക് നൽകിയ മറുപടികളുടെയും സ്ക്രീൻ ഷോട്ടുകൾ സഹിതം പോസ്റ്റ് ചെയ്തു കൊണ്ട് സ്വാനുഭവം വിവരിച്ചത്.

രാജിവയ്ക്കുകയാണെന്ന് അറിയിച്ച് കൊണ്ട് ഇയാള്‍ കമ്പനിക്ക് ആദ്യത്തെ മെയിൽ അയക്കുന്നത് 2022 ഡിസംബർ 29 -നാണ്. എന്നാൽ, 2023 ജൂണിൽ മാത്രമാണ് താങ്കൾ ഈ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാവുകയെന്നും അതുകൊണ്ട് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപായി രാജിവെക്കാന്‍ കഴിയില്ലെന്നുമായിരുന്നു കമ്പനി അദ്ദേഹത്തിന്‍റെ രാജിക്കത്തിന് നൽകിയ മറുപടി. എന്നാൽ തനിക്ക് 2023 ജൂൺ മാസം വരെ കാത്തുനിൽക്കാൻ സാധിക്കില്ലെന്നും ഫെബ്രുവരി മാസത്തിൽ തന്നെ പുതിയ സ്ഥാപനത്തിൽ ജോലിക്ക് കയറണമെന്നും അറിയിച്ച് കൊണ്ട് അദ്ദേഹം വീണ്ടും കമ്പനിക്ക് മെയിൽ അയച്ചു. ഒപ്പം നാലാഴ്ച എന്ന കമ്പനിയുടെ നോട്ടീസ് പീരിയഡിന് മുൻപായി താൻ രാജി വയ്ക്കുകയാണെന്ന് അറിയിച്ചതാണെന്നും അതിനാൽ തന്നെ തന്‍റെ രാജി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന് കമ്പനി നൽകിയ മറുപടിയാകട്ടെ, അത്തരത്തിൽ താങ്കൾ പിരിഞ്ഞ് പോയാൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ താങ്കൾ യോഗ്യനല്ലാതാകുമെന്നായിരുന്നു. മാത്രമല്ല അദ്ദേഹത്തെ പിന്തുണച്ച് കൊണ്ടുള്ള യാതൊരുവിധ കത്തുകളും നൽകില്ലെന്നും കമ്പനി അറിയിച്ചു. ഏറ്റവും ഒടുവിൽ അദ്ദേഹത്തെ തേടി കമ്പനിയുടെ മറ്റൊരു സന്ദേശം കൂടി എത്തിയിരിക്കുകയാണ്. അതെന്താണെന്നോ ? ഈ വർഷത്തെ എംപ്ലോയി ഓഫ് ദ ഇയർ അവാർഡ് അദ്ദേഹത്തിനാണെന്ന്. സ്ഥാപന ഉടമകള്‍ തൊഴിലാളികളെ ഇങ്ങനെ സ്നേഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ തൊഴിലാളികള്‍ എന്തു ചെയ്യും അല്ലേ?

Back to top button
error: