KeralaNEWS

പാലായില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സി.പി.എം, ബിനുവിനെ ഒഴിവാക്കി; ജോസിന്‍ ബിനോ നഗരസഭാധ്യക്ഷയാകും

കോട്ടയം: പാലായില്‍ കേരളാ കോണ്‍ഗ്രസിനു വഴങ്ങി സി.പി.എം; ജോസിന്‍ ബിനോ നഗരസഭാധ്യക്ഷയാകും. സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സി.പി.എം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു രാവിലെ 11നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. 10.30 വരെ പത്രിക നല്‍കാം. സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒടുവില്‍ ജോസിന് ബിനോയ്ക്കു നറുക്ക് വീണത്.

നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ചതാണ് എതിര്‍പ്പിനു കാരണം. സി.പി.എം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സി.പി.എമ്മിനുള്ളത്. മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സി.പി.എമ്മിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യ രണ്ടു വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നണ് ആദ്യ രണ്ടുവര്‍ഷ കാലാവധി അവസാനിച്ചത്. അന്നു തന്നെ കേരള കോണ്‍ഗ്രസിന്റെ (എം) അധ്യക്ഷന്‍ രാജിവയ്ക്കുകയും ചെയ്തു. അതിനു ശേഷം സിപിഎമ്മില്‍ നിന്ന് ആര് അധ്യക്ഷനാകുമെന്നതിനെ ചൊല്ലിയാണ് അഭിപ്രായവ്യത്യാസം ഉയര്‍ന്നത്.

പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സി.പി.എം-കേരള കോണ്‍ഗ്രസ് (എം) തര്‍ക്കം രൂക്ഷമായിരുന്നു. സി.പി.എം നിശ്ചയിച്ച ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി തന്നെ രംഗത്തെത്തി. ബിനു ഒഴികെ മറ്റാരെയും അംഗീകരിക്കാമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസി (എം) നുള്ളത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാല നഗരസഭയില്‍ നടന്ന കൂട്ടത്തല്ലില്‍, കേരള കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിന് ബിനുവിനെതിരേ കേസുണ്ട്. കൂടാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസ് കെ.മാണിയെ തോല്‍പ്പിക്കാന്‍ ബിനു പുളിക്കക്കണ്ടം പ്രവര്‍ത്തിച്ചു എന്നും കേരള കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

 

Back to top button
error: