SportsTRENDING

ഉത്തേജക മരുന്ന് ഉപയോഗം; സ്പ്രിൻറർ ദ്യുതി ചന്ദിന് സസ്പെൻഷൻ

ദില്ലി: വേള്‍ഡ് ആന്‍റി ഡോപ്പിങ് ഏജന്‍സി(വാഡ)യുടെ പരിശോധനയില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ സ്പ്രിന്‍റര്‍ ദ്യുതി ചന്ദിനെ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എ.എഫ്.ഐ) താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ദ്യുതിയെ തല്‍ക്കാലത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെങ്കിലും നീണ്ട വിലക്കാണ് ദ്യുതിയെ കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ദ്യുതിയുടെ മൂത്ര സാംപിള്‍ പരിശോധനയിലാണ് നിരോധിതമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എ സാംപിള്‍ പരിശോധനയിലാണ് ദ്യുതി പൊസറ്റീവ് ആണന്ന് കണ്ടെത്തിയതെന്നും താരം അപ്പീല്‍ നല്‍കുകയാണെങ്കില്‍ ബി സാംപിള്‍ കൂടി പരിശോധിച്ചശേഷം വിലക്കിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അധികതൃതര്‍ പറഞ്ഞു.

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയ ദ്യുതി ഈ വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള ദ്യുതി ലോകവേദിയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും നിരോധിത മരുന്ന് ഉപയോഗിച്ചതായി തനിക്ക് യാതൊരു അറിയിപ്പും ഇതുവരെ ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും ദ്യുതി പ്രതികരിച്ചു. എവിടെയാണ് പരിശോധനകള്‍ നടന്നതെന്നോ എപ്പോഴെടുത്ത സാംപിളുകളാണെന്നോ അറിയാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ദ്യുതി വ്യക്തമാക്കി.

100 മീറ്ററില്‍ രാജ്യത്തെ വേഗമേറിയ താരമാണ് 26കാരിയായ ദ്യുതി.4* 100 മീറ്റര്‍ റിലേ ടീമിലും ഇന്ത്യയുടെ നിര്‍ണായക താരമാണ്. 2014ല്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ അളവ് ദ്യുതിയുടെ ശരീരത്തില്‍ അനുവദനീയമായ അളവിലും കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദ്യുതിയെ വിലക്കിയിരുന്നു.

കൊവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ഏഷ്യന്‍ ഗെയിംസ് ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇന്ത്യയുടെ 4* 100 മീറ്റര്‍ റിലേ ടീം അംഗമായ ധനലക്ഷ്മി, ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയ ഐശ്വര്യ ബാബു എന്നിവരെ ഉത്തേജക മരുന്ന് ഉപയോഗത്തിന്‍റെ പേരില്‍ വിലക്കിയിരുന്നു.

Back to top button
error: