KeralaNEWS

പടയപ്പയെ പ്രകോപിപ്പിച്ച സംഭവം; ജീപ്പ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മൂന്നാർ:  മൂന്നാറിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ചവർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടന്ന കടലാര്‍ സ്വദേശി ദാസിനെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി.  പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സംഘം മൂന്നാറിൽ പ്രവര്‍ക്കുന്നുവെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം.

മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. രണ്ട് മാസം മുമ്പ് വരെ ആന കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആളുകൾ പെരുമാറിയ കഴിഞ്ഞ നവംബർ ഏഴ് മുതല്‍ കാര്യം മാറി. പടയപ്പ  അക്രമകാരിയായി. അന്ന് തന്നെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ്  വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ആനയെ പ്രകോപിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും നൽകിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോൾ ബൈക്കും ജീപ്പും ഇരമ്പിച്ചും ഹോൺ മുഴക്കിയും ആനയെ പ്രകോപിപ്പിച്ചിരുന്നു. പ്രകോപിപ്പിച്ചാൽ ആന കൂടുതല്‍ അക്രമകാരിയാകുമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോർട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നുണ്ടെന്ന് വനംവകുപ്പ് പറയുന്നു. ഇത് ഇനി ആവർത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്‍റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു.

Back to top button
error: