IndiaNEWS

കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് മാസ്ക് പോലും ധരിക്കാതെ രാഹുൽ; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഭാരത് ജോഡോ യാത്ര

ചണ്ഡിഗഡ്: ​കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രി മാൻസൂഖ് മാണ്ഡവ്യയുടെ നിർദേശം അ‌വഗണിച്ച് മാസ്ക് പോലും ധരിക്കാതെ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര തുടരുന്നു. ഇന്ന് ഹരിയാനയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര എത്തിയത്. ഒപ്പം നിരവധി പ്രവർത്തകരും യാത്രയിലുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്. എന്നാൽ, നിർദേശം രാഷ്ട്രീയപ്രേരിതമെന്നാണ് കോൺഗ്രസിന്റെ ആരോപണം.

വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ.  മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്കും അശോക് ഗെലോട്ടിനും കത്തയച്ചത്. വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണം. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂഖ് മാണ്ഡവ്യയുടെ കത്തിലുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോൺഗ്രസ് ഇതിനെ തിരിച്ചടിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കിൽ ആദ്യം കത്തയക്കേണ്ടത് പ്രധനാമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. പാർലമെൻറ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നത്.
ഭാരത് ജോഡോ യാത്രക്കെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്ന് പാർലമെന്റിലും വിഷയം ഉന്നയിച്ച് എംപിമാർ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് കടക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്. ജനുവരി 26ന് കശ്മീരിൽ അവസാനിക്കേണ്ട യാത്ര നേരത്തെ അവസാനിപ്പിക്കാൻ സർക്കാർ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുമോ എന്നാണ് കോൺഗ്രസ് സംശയിക്കുന്നത്.

Back to top button
error: