
ഷാർജ: അനുവാദമില്ലാതെ തന്റെ ഫോട്ടോ സ്റ്റുഡിയോയിലും സോഷ്യൽ മീഡിയയിലും പ്രദർശിപ്പിച്ച യുവാവിനെതിരെ അറബ് സ്ത്രീ പരാതി നൽകി. അറബ് വംശജനായ ഫോട്ടോ സ്റ്റുഡിയോ ഉടമയ്ക്കെതിരെയാണ് യുവതി പരാതി നൽകിയത്. ഷാർജ മിസ്ഡിമീനർ കോടതിയാണ് കേസ് പരിഗണിച്ചത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തന്റെ അനുവാദമില്ലാതെ ഇയാൾ ചിത്രം ഉപയോഗിച്ചെന്നും കടയുടെ മുമ്പിലും തന്റെ ചിത്രം പ്രദർശിപ്പിച്ചെന്നും യുവതി പറഞ്ഞു.
ഒരു കടയ്ക്ക് വേണ്ടി അബായകൾ പ്രദർശിപ്പിക്കുന്നതിനായി 2017ലാണ് യുവതി ഇയാളുടെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ പോയത്. പിന്നീടാണ് സ്റ്റുഡിയോയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തന്റെ ചിത്രം ഉപയോഗിക്കുന്നതായി യുവതി അറിഞ്ഞത്. തുടർന്നാണ് ഇവർ പരാതിയുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി സ്റ്റുഡിയോ ഉടമയ്ക്ക് 20,000 ദിർഹം പിഴ വിധിച്ചു. എന്നാൽ യുവാവ് ഇതിനെതിരെ അപ്പീൽ നൽകി. സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി. തുടർന്ന് അപ്പീൽ കോടതി, ക്രിമിൽ കോടതിയോട് പിഴ വിധിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു.






