IndiaNEWS

മോദിയുടെ ഗുജറാത്ത്, ബി.ജെ.പിയുടെ പൊന്നാപുരംകോട്ട; ഏഴാമൂഴവും ഇളകിയില്ല

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തിലേക്ക് കുതിച്ച് ബി.ജെ.പിയുടെ മുന്നേറ്റം. ബി.ജെ.പിക്ക് സമഗ്രാധിപത്യം പ്രവചിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കും വിധമുള്ള ഫലസൂചനകളാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായികൊണ്ടിരിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് 150 സീറ്റിനോട് അടുത്ത് ബി.ജെ.പി. ലീഡ് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്. 2002-ലാണ് ബി.ജെ.പി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു അന്നത്തെ വിജയം.

ആദ്യ ഫല സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് കനത്ത പരാജയത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് 40 സീറ്റുകളില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. അതേസമയം, ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും ഗുജറാത്തില്‍ ദൃശ്യമാകുന്നുണ്ട്. പത്തോളം സീറ്റുകളിലാണ് എ.എ.പിയുടെ മുന്നേറ്റം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് വോട്ടുകള്‍ എ.എ.പി. കവര്‍ന്നെടുന്ന ചിത്രമാണ് ഗുജറാത്തില്‍ കാണുന്നത്.

മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളും ഗുജറാത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. 1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. 99 സീറ്റുകള്‍ നേടി ബി.ജെ.പി. അധികാരം നിലനിര്‍ത്തിയെങ്കിലും 78 സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനായിരുന്നു. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

 

 

Back to top button
error: