IndiaNEWS

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത, തീരമേഖലയിൽ പ്രളയ സാധ്യതയോ സുനാമി മുന്നറിയിപ്പോയില്ല

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.1 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് ഭൂകമ്പമുണ്ടായത്. നാഷണൽ സെൻറർ ഫോർ സീസ്മോളജി വിശദമാക്കുന്നത് അനുസരിച്ച് രാവിലെ 8.32 നാണ് ഭൂകമ്പമുണ്ടായത്. കടൽ നിരപ്പിന് 10കിലോമീറ്റർ താഴെയാണ് പ്രകമ്പനമുണ്ടായക്. കൊൽക്കത്തയിൽ നിന്ന് 409 കിലോമീറ്റർ തെക്ക് കിഴക്കും പുരിയിൽ നിന്ന് 421 കിലോമീറ്റർ കിഴക്കും ഭവനേശ്വറിൽ നിന്ന് 434 കിലോമീറ്റർ തെക്ക് കിഴക്കും ഹൽദിയയിൽ നിന്ന് 370 കിലോമീറ്റർ തെക്ക് കിഴക്കുമാണ് പ്രകമ്പനം ഉണ്ടായ ഇടം.

തീരമേഖലയിൽ പ്രളയ സാധ്യതയോ സുനാമി മുന്നറിയിപ്പോ നൽകിയിട്ടില്ല. തീരമേഖലയ്ക്ക് ഭൂകമ്പത്തെ തുടർന്ന് നാശവും ഉണ്ടായിട്ടില്ല. ഒഡിഷ മേഖലയിൽ പ്രളയ സാധ്യതയില്ലെന്നാണ് നാഷണൽ സെൻറർ ഫോർ സീസ്മോളജി വിശദമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം 24ന് ചെന്നൈ തീരത്ത് നിന്ന് 300 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയുള്ള ഭൂകമ്പമുണ്ടായിരുന്നു. ബംഗാൾ ഉൾക്കടലിൽ കടൽത്തട്ടിൽ ചെറിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ നദീ തടങ്ങളിലേക്ക് വ്യാപിക്കുമോയെന്ന നിരന്തര നിരീക്ഷണത്തിലാണ് ഗവേഷകരുള്ളത്. ഇങ്ങനെ സംഭവിച്ചാൽ സുനാമി സാധ്യതകൾ ഉള്ളതിനാലാണ് ഇത്.

ഇത്തരം വിള്ളലുകളാണ് പലപ്പോഴും സുനാമിയിലേക്ക് നയിക്കാറെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. നിലവിലെ ഭൂകമ്പത്തിൽ ഇത്തരം സാധ്യതകൾ ഇല്ലെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു. ബംഗാൾ ഉൾക്കടലിലെ മധ്യഭാഗം ഭൂകമ്പങ്ങൾ സജീവമായ മേഖല അല്ല. എന്നാൽ ഇന്തോനേഷ്യ സുനാമിയിലേക്ക് നയിക്കുന്ന ഭൂകമ്പങ്ങളുണ്ടാക്കുന്ന സജീവ സാധ്യതയുള്ള മേഖലയാണ്. ഇന്തോനേഷ്യ പസഫിക് അഗ്നിവലയത്തിൽ നിൽക്കുന്നതിനാൽ ഭൂകമ്പ സാധ്ത അധികമാണെന്നും ഗവേഷകർ പറയുന്നു.

നേരത്തെ നവംബർ രണ്ടാം വാരത്തിൽ ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചത്. അഞ്ച് സെക്കൻഡ് നീണ്ടുനിന്നു പ്രകമ്പനമാണ് ഉണ്ടായത്. നേപ്പാൾ ആണ് പ്രഭവകേന്ദ്രം. നോയിഡയിലും ​ഗുരു​ഗ്രാമിലും ശക്തമായ പ്രകമ്പനങ്ങളുണ്ടായി. ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും സമാന അനുഭവം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു.

Back to top button
error: