KeralaNEWS

ലോറിയുടെ വായ്പാ തിരിച്ചടവ് മുടങ്ങി, കിടപ്പാടം പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍: ലോറിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിലുള്ള സമ്മര്‍ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ അഭിലാഷിനെയാണ് ഗുണ്ടല്‍പേട്ടിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോറി വാങ്ങിയ ശേഷം തന്നെ രണ്ട് പേര്‍ ചതിച്ചതാണെന്ന് കാട്ടി അഭിലാഷ് എഴുതിയ ആത്മഹത്യാ കുറിപ്പും ലോഡ്ജില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് അഭിലാഷ് ഏഴര ലക്ഷം രൂപ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ കെണിയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു. വണ്ടിയും കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാമെന്നേറ്റ തടിയുടമ ലോറി ഏറ്റെടുത്തു. ലോറി ഓടിയെങ്കിലും തിരിച്ചടവ് ഉണ്ടായില്ല. ഇതോടെ ധനകാര്യ സ്ഥാപനം യുവാവിനുമേല്‍ സമ്മര്‍ദം ചെലുത്തി. ലോറി വാങ്ങാന്‍ ഈട് നല്‍കിയ വീടും ഭൂമിയും നിയമകുരുക്കിൽ നഷ്ടപ്പെടുമെന്ന നിലയിലായി. ഇതോടെ നാല് ദിവസം മുമ്പ് അഭിലാഷ് നാടുവിടുകയായിരുന്നു.

ഒടുവില്‍ വീട്ടുകാരെ തേടിയെത്തിയത് മരണവാര്‍ത്തയാണ്. ലോറി ഇടപാടില്‍ ചതിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 43 കാരനായ അഭിലാഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Back to top button
error: