CrimeNEWS

പ്രണയപ്പക: കൊച്ചിയിൽ ബ്യൂട്ടി പാർലർ ജീവനക്കാരിയെ യുവാവ് കഴുത്തിന് വെട്ടിപ്പരിക്കൽപ്പിച്ചു

എറണാകുളം കലൂരിൽ വച്ച് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ മുൻ കാമുകൻ വെട്ടിപ്പരിക്കേല്‍പ്പിച്ചത് പ്രണയപ്പക മൂലമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ ഫറൂഖും ബംഗാൾ സ്വദേശിനിയായ സന്ധ്യയും തമ്മില്‍ കൂറേക്കാലമായി പ്രണയത്തിലായിരുന്നു. സന്ധ്യ ഈ ബന്ധത്തിൽ നിന്ന് പിൻവാങ്ങിയതോടെയാണ് കാര്യങ്ങള്‍ ആക്രമത്തിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസം കലൂര്‍ ആസാദ് റോഡില്‍ സുഹൃത്തിനൊപ്പം നടന്നുവന്ന സന്ധ്യയെ വാക്കത്തിയുമായി ബൈക്കിലെത്തിയ ഫറൂഖ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.

സന്ധ്യയും ഫറൂഖും തമ്മില്‍ നാല് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. മുമ്പ് കൊല്ലത്ത് ജോലി ചെയ്തപ്പോൾ ലിവിങ് ടുഗെദറായി താമസിക്കുകയായിരുന്നു ഇരുവരും. പിന്നീട് സന്ധ്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായി. അതാടെ ഈ ബന്ധം തകര്‍ന്നു. അതില്‍ പ്രകോപിതനായ ഫറൂഖ് സന്ധ്യയെ കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്.

തൃപ്പൂണിത്തുറയിലെ സലൂണിലാണ് കഴിഞ്ഞ ഒരു മാസമായി ഫറൂഖ് ജോലി ചെയ്യുന്നത്. സ്ഥാപനത്തില്‍ നിന്നും അവധിയെടുത്ത് ആക്രമിക്കാനായി കരുതിക്കൂട്ടിയാണ് ഫറൂഖ് എത്തിയത്. ഒരാഴ്ചയായി ഇയാള്‍ അസ്വസ്ഥനായിരുന്നു എന്ന് ഒപ്പം ജോലി ചെയ്യുന്നവര്‍ പറയുന്നു

കലൂര്‍ ആസാദ് റോഡിലാണ് സന്ധ്യ താമസിക്കുന്നത്. ഇവിടെ നിന്നും സുഹൃത്തിനൊപ്പം നടന്നുവരുകയായിരുന്ന സന്ധ്യയെ ബൈക്കിലെത്തിയ ഫാറൂഖ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നാലെ കൈയില്‍ കരുതിയിരുന്ന പുതിയ വാക്കത്തികൊണ്ട് സന്ധ്യയെ വെട്ടുകയുമായിരുന്നു.

യുവതിയെ കൊലപ്പെടുത്താനായി കഴുത്തില്‍ വെട്ടാനാണ് ശ്രമിച്ചത്. ഇത് തടഞ്ഞപ്പോഴാണ് കൈയ്ക്ക് വെട്ടേറ്റത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഫാറൂഖ് വാക്കത്തി ഉപേക്ഷിച്ച്‌ ബൈക്കില്‍ കടന്നുകളഞ്ഞു. ഇടതുകൈയ്ക്കും പുറത്തും ആഴത്തില്‍ മുറിവേറ്റ സന്ധ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. അതേസമയം പ്രതി ഫറൂഖ് ഇപ്പോഴും ഒളിവിലാണ്.

Back to top button
error: