CrimeNEWS

ആര് കാര്‍ ഓടിക്കും? ‘അടിച്ചുപറ്റായ’ സുഹൃത്തുകള്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവും; പരുക്കേറ്റയാള്‍ മരിച്ചു

കൊച്ചി: മദ്യലഹരിയില്‍ കാര്‍ ഓടിക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; അടിപിടിയില്‍ പരുക്കേറ്റയാള്‍ മരിച്ചു. മേക്കടമ്പ് ഗോകുലം വീട്ടില്‍ കെ.എസ് ശശിധരന്‍ (69) ആണ് മരിച്ചത്. സുഹൃത്തും അയല്‍വാസിയുമായ നേര്യന്തറ വീട്ടില്‍ ജോജനെ (57) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

29 ന് വൈകിട്ടാണ് സംഭവം. ബാറില്‍ നിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വാഹനം ഓടിക്കുന്നതിനെച്ചൊല്ലി തര്‍ക്കം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ആര് കാര്‍ ഓടിക്കും എന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. വാക്കേറ്റം മൂത്തതോടെ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മൂവാറ്റുപുഴ പഴയ ഫയര്‍ സ്റ്റേഷനു സമീപം കാര്‍ നിര്‍ത്തി മറ്റൊരു വാഹനത്തില്‍ കയറിപ്പോയി.

ഇതോടെ ഇരുവരും കാറില്‍ നിന്നിറങ്ങി റോഡില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ തര്‍ക്കം തുടര്‍ന്നു. അടിപിടിയില്‍ എത്തിയതോടെ പരുക്കേറ്റ ശശിധരന്‍ റോഡില്‍ കുഴഞ്ഞു വീണു. ഉടനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.

സുഹൃത്തുക്കളും അയല്‍വാസികളുമായിരുന്നു ഇരുവരും. ജോജന്റെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ശശിധരന്റെ കാറില്‍ ഇരുവരും പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു. അതിനിടെയാണ് മദ്യപിച്ചത്.ശശിധരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

 

 

 

 

Back to top button
error: