IndiaNEWS

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്ക് സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. വാക്സിന്‍ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്ന് കേന്ദ്രം. അടുത്തിടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ വര്‍ഷം കോവിഡ് വാക്സിനേഷന്‍ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്നുള്ള പ്രതികൂല ഫലങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

”വാക്സിന്‍ മൂലം സംഭവിക്കുന്ന അപൂര്‍വമായ മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനത്തെ ബാധ്യസ്ഥരാക്കുന്നത് നിയമപരമായി സുസ്ഥിരമാകില്ല”- ഹര്‍ജിയില്‍ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചു. ”ഒരു വ്യക്തിക്ക് AEFI യില്‍ നിന്ന് ശാരീരിക പരിക്കോ മരണമോ ഉണ്ടായാല്‍, വാക്സിന്‍ ഗുണഭോക്താക്കള്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നേടാന്‍ സിവില്‍ കോടതികളെ സമീപിക്കുന്നത് ഉള്‍പ്പെടെ നിയമത്തില്‍ ഉചിതമായ പരിഹാരങ്ങള്‍ ലഭ്യമാണ്”- മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: