NEWSWorld

ജിദ്ദ മഴക്കെടുതി: നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കണം

ജിദ്ദ: ജിദ്ദയിൽ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങൾ കണക്കാക്കാനും വേണ്ട നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്ററിൽ അപേക്ഷ സമർപ്പിക്കണം. 2009ൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ സ്വീകരിച്ച നടപടികൾക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവർക്കുള്ള പരിഹാരം നൽകുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ് മുഹമ്മദ് ഉബൈദ് അൽബുക്മി അറിയിച്ചു.

കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച അടച്ച തായിഫ് റോഡ് തുറന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. റോഡുകളിലുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യലും ശുചീകരണ പ്രവർത്തനങ്ങളും മരങ്ങൾ നീക്കം ചെയ്യലും മുൻസിപ്പാലിറ്റിക്ക് കീഴിൽ തുടരുകയാണ്. 2009ന് ശേഷം ജിദ്ദയിൽ പെയ്ത ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ചത്തേതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജിദ്ദയിൽ രണ്ടുപേർ മരണപ്പെട്ടതായി അധികൃതർ അറിയിച്ചിരുന്നു. ശക്തമായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട കാറുകൾ മറ്റ് കാറുകൾ മുകളിലായി. നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണ് റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങൾ വീണ് വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളം കയറിയ റോഡുകളിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് റബ്ബർ ബോട്ടുകളും മറ്റും ഉപയോഗിച്ച് സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചു. കനത്ത മഴ വിമാന സർവീസുകളെയും ബാധിച്ചിരുന്നു. ജിദ്ദ, റാബിഖ്​, ഖുലൈസ്​എന്നിവിടങ്ങളിലെ സർക്കാർ,​ സ്വകാര്യ സ്‌കൂളുകൾക്കും മറ്റ്‌ സ്ഥാപനങ്ങൾക്കും​ വ്യാഴാഴ്ച അവധി നൽകിയിരുന്നു.

Back to top button
error: