KeralaNEWS

മദ്യപിച്ച് ലക്കുകെട്ട് കാര്‍ തൊഴിലാളികള്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറ്റി; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ പാഞ്ഞുകയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. അമിതവേഗത്തില്‍ കാര്‍ വരുന്നത് കണ്ട് മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍അപകടം ഒഴിവായി. ബാലരാമപുരം മണ്ണക്കല്ലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മണ്ണക്കല്ല് സ്വദേശിനികളായ സാവിത്രി (62), ശാരദ (62) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശാരദയുടെ കാലിന് പൊട്ടലുണ്ട്.

അപകട ശേഷവും കാര്‍ നിര്‍ത്താതെ വീട്ടിലേക്ക് ഓടിച്ച് പോയ യുവാവിനെ വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞു വെച്ച് പോലീസിന് കൈമാറി. സംഭവത്തില്‍ മണ്ണക്കല്ല് സ്വദേശി കിരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ മുതല്‍ 53 തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണക്കല്ല് തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഇവര്‍ റോഡിന്റെ സമീപത്ത് വിശ്രമിക്കുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ കിരണ്‍ അമിത വേഗതയില്‍ കാറോടിച്ച് വന്നത്. കോട്ടുകാല്‍ മന്നോട്ടുകോണം ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ റോഡരികില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.

കാര്‍ പാഞ്ഞ് വരുന്നത് കണ്ട് പലരും ഓടി മാറിയതിനാലാണ് വന്‍ അപകടം ഒഴിവായത്. സാവിത്രിയുടെയും ശാരദയുടെയും കാലിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകട ശേഷം കിരണ്‍ കാര്‍ നിര്‍ത്താതെ ഓടിച്ച് വീട്ടിലേക്ക് പോയി. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കിരണിന്റെ വീട്ടിലെത്തി പോലീസ് വരുന്നത് വരെ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

 

 

 

Back to top button
error: