CrimeNEWS

കഴുത്തില്‍ ആയുധംവച്ച് യുവതിയെ പീഡിപ്പിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

പാലക്കാട്: യുവതിയുടെ കഴുത്തില്‍ ആയുധംവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ഒറ്റപ്പാലം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഒളിവില്‍പ്പോയ അമ്പലപ്പാറ വേങ്ങശ്ശേരി കോഴിചൂട്ടനില്‍ സുധീഷിനെ (32) കണ്ടെത്തുന്നതിനായാണ് പോലീസ് മാധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്.

ഒറ്റപ്പാലം സ്റ്റേഷന്‍പരിധിയിലുള്ള 31 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് നടപടി. സംഭവം നാലുമാസം കഴിഞ്ഞിട്ടും പ്രതിയെ കിട്ടാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ ഒമ്പതുമണിക്ക് അരിവേണമെന്ന് പറഞ്ഞാണ് സുധീഷ് പരിചയക്കാരന്റെ വീട്ടിലെത്തുന്നത്. ഭാര്യയോട് അരിനല്‍കാന്‍ പറഞ്ഞ് ഇയാള്‍ പുറത്തുപോയി. വീട്ടിലാരുമില്ലെന്നുറപ്പിച്ച് 11 മണിക്ക് അരിവാങ്ങാനെത്തിയ ഇയാള്‍ പിറകിലെ വാതിലിലൂടെ അകത്തുകയറി യുവതിയെ കടന്നുപിടിക്കയായിരുന്നു.

തുടര്‍ന്ന്, കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധംവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടമ്മയുടെ കഴുത്തില്‍ ആയുധംകൊണ്ട് മുറിവുപറ്റിയിരുന്നു. ഇവര്‍ പോലീസിന് പരാതിയും മജിസ്ട്രേറ്റിന് മൊഴിയും നല്‍കി. ബൈക്കില്‍ രക്ഷപ്പെട്ട സുധീഷിനെ പോലീസിന് കണ്ടെത്താനായില്ല. പീഡനവും വധശ്രമവുമുള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Back to top button
error: