KeralaNEWS

കത്ത് കേസില്‍ മേയറുടെ മൊഴി വീണ്ടുമെടുക്കും; സമയം ചോദിക്കുമെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: കോര്‍പറേഷനിലെ ശിപാര്‍ശക്കത്ത് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രജേന്ദ്രന്റെ മൊഴിയെടുക്കും. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മേയറുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത പശ്ചാത്തലത്തില്‍ ആര്യയുടെ മൊഴി ക്രൈംബ്രാഞ്ച് നാളെ വിശദമായി രേഖപ്പെടുത്തിയേക്കും. മൊഴി രേഖപ്പെടുത്താനുള്ള സമയം ഇന്ന് ചോദിക്കും.

ഇതിന് ശേഷം സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍ എന്നിവരുടെ മൊഴിയും വീണ്ടും എടുക്കും. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് നീക്കം. കോര്‍പറേഷനില്‍ തന്നെയാണ് കത്ത് തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കത്തിന്റെ അസ്സല്‍ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കംപ്യൂട്ടറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്ത് തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന.

അതേസമയം, ആളിക്കത്തിയ കത്ത് വിവാദത്തില്‍ മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പട്ടുള്ള പ്രതിഷേധം ഇന്നലെ കൗണ്‍സില്‍ യോഗത്തിലും ശക്തമായതോടെ ചരിത്രത്തിലാദ്യമായി പോലീസ് കവചത്തിലിരുന്ന് മേയര്‍ കൗണ്‍സില്‍ യോഗം നിയന്ത്രിച്ചു.നിലത്ത് കിടന്നുള്ള പ്രതിഷേധവും വലിച്ചിഴച്ചുള്ള അറസ്റ്റിനും ശേഷമാണ് യോഗം നടന്നത്. മേയര്‍ക്ക് ചേംബറില്‍ നിന്ന് ഡയസിലേക്കെത്താന്‍ പോലീസ് സംരക്ഷണം ഒരുക്കി. മേയര്‍ ഇരിപ്പിടത്തിലേക്ക് എത്തുന്നത് തടയാന്‍ പരമാവധി ശ്രമിച്ച ബി.ജെ.പി അംഗങ്ങള്‍ നിലത്തു കിടന്ന് പ്രതിരോധം തീര്‍ത്തപ്പോള്‍ ഡോലക് കൊട്ടിയും ചിഞ്ചി അടിച്ചും യു.ഡി.എഫ് അംഗങ്ങള്‍ ബഹളമയമാക്കി.

ബി.ജെ.പി, യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കും മുദ്രാവാക്യം വിളികള്‍ക്കും ഇടയിലൂടെ ഒരു മണിക്കൂറും അഞ്ചു മിനിട്ടും കൗണ്‍സില്‍ യോഗം ചേര്‍ന്നു. നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചത്.

 

 

Back to top button
error: