CrimeNEWS

ബിഹാറില്‍ ഗര്‍ഭാശയ ചികിത്സയ്ക്കു പോയ യുവതിയുടെ രണ്ടു വൃക്കയും നീക്കി; ക്ലിനിക്ക് ഉടമ അറസ്റ്റില്‍

പട്‌ന: ഗര്‍ഭാശയ രോഗചികില്‍സയ്ക്കു പോയ യുവതിയുടെ രണ്ടു വൃക്കയും ഡോക്ടര്‍ നീക്കം ചെയ്ത സംഭവത്തില്‍ ക്ലിനിക്ക് ഉടമ അറസ്റ്റില്‍. ബിഹാറിലെ മുസാഫര്‍പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. വൃക്ക തട്ടിപ്പു വെളിപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആര്‍.കെ.സിങ് ഒളിവില്‍ പോയി. ക്ലിനിക്ക് ഉടമ പവന്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുകയാണ് യുവതി.

സെപ്റ്റംബര്‍ മൂന്നിനായിരുന്നു യുവതിയുടെ വൃക്കകള്‍ നീക്കം ചെയ്തത്. മുസാഫര്‍പുരിലെ ശുഭ്കാന്ത് നഴ്സിംഗ് ഹോം ചികിത്സയ്ക്കുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുനിതാ ദേവിയെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വൃക്കകള്‍ നീക്കം ചെയ്തതായി കണ്ടെത്തിയത്. സുനിതാദേവിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പവന്‍കുമാറിനും ഡോ.ആര്‍.കെ.സിങ്ങിനുമെതിരേ അവയവ മാറ്റിവെക്കല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.

സംഭവത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തില്‍ ക്ലിനിക്കില്‍ ഓപ്പറേഷന്‍ തിയറ്ററക്കം പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്ന് പോലീസ് കണ്ടെത്തി.
ക്ലിനിക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ കൂടാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Back to top button
error: