KeralaNEWS

സുധാകരന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി, എ.ഐ.സി.സി വിശദീകരണം തേടിയേക്കും

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ അടിക്കടി നടത്തുന്ന വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. സുധാകരനോട് എ.ഐ.സി.സി വിശദീകരണം തേടിയേക്കും. സുധാകരനെതിരേ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കിയ സാഹചര്യത്തിലാണിത്.

അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. ആര്‍.എസ്.എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്കതുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്.

പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരേ കടുത്ത അമര്‍ഷം ഉയരുകയാണ്. വാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഈ ഘട്ടത്തിലാണ് എം.പിമാരടക്കം എ.ഐ.സി.സിയെ സമീപിച്ചിരിക്കുന്നത്. സുധാകരന്റെ വരവോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തരായ നേതാക്കളും പടയൊരുക്കത്തിന് പിന്നിലുണ്ട്.

തെരഞ്ഞെടുപ്പുകള്‍ അതി വിദൂരത്തിലല്ലാത്തതിനാല്‍ ഘടകകക്ഷികളുടെ അതൃപ്തി ദേശീയ നേതൃത്വത്തേയും ആശയക്കുഴപ്പത്തിലാക്കി. പാര്‍ട്ടി പുനസംഘടന മുന്‍പിലുള്ളതിനാല്‍ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുണ്ട്. ആര്‍.എസ്.എസ് മനസുള്ളവര്‍ക്ക് പാര്‍ട്ടിക്ക് പുറത്ത് പോകാമെന്ന രാഹുല്‍ഗാന്ധിയുടെ നിലപാടടക്കം ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ചുമതലയില്‍നിന്ന് മാറിയെങ്കിലും കേരളത്തിന്റെ ചാര്‍ജുണ്ടായിരുന്ന ജനറല്‍സെക്രട്ടറി താരിഖ് അന്‍വറിനോട് നേതൃത്വം പ്രാഥമിക റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുധാകരന്‍ വിശദീകരണം നല്‍കേണ്ടി വരും.

 

 

Back to top button
error: