CrimeNEWS

വിദേശത്ത് ചോക്കളേറ്റ് കമ്പനിയിലേക്ക് ജോലി; വിസ തട്ടിപ്പ് നടത്തിയ വീട്ടമ്മ അറസ്റ്റില്‍

അമ്പലപ്പുഴ: വിസ തട്ടിപ്പ് നടത്തിയ കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ ശശികുമാറിന്‍റെ ഭാര്യ രാജി മോളെ (38)യാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പണം നൽകിയവർ സ്റ്റേഷന് മുന്നിൽ കഴിഞ്ഞ ദിവസം തടിച്ചുകൂടിയത് സംഘർഷത്തിന്റെ വക്കിലെത്തിയിരുന്നു. അമ്പതിനായിരം മുതൽ 65,000 രൂപാവീതം 100 ഓളം പേരിൽ നിന്നുമാണ് വിസ നൽകാമെന്നു പറഞ്ഞ് ഇവർ പണം വാങ്ങിയത്.

ഇതിൽ ചിലരെ വിദേശത്ത് കൊണ്ടു പോയെങ്കിലും ജോലി ലഭ്യമാക്കിയിരുന്നില്ല. ഇവർക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങളും ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. വിദേശത്ത് ചോക്കളേറ്റ് കമ്പനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളിൽ ജോലി വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. വീട്ടമ്മയുടെ ഭർത്താവ് വിദേശത്തുള്ള ചോക്കളേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുമ്പ് ചിലരെ വിദേശത്ത് കൊണ്ടുപോയിരുന്നു. കൊണ്ടുപോയതിൽ പലർക്കും ജോലികിട്ടാതെ വന്നതോടെ വിവരം ഇവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

തുടർന്ന് മറ്റുള്ളവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടമ്മക്കെതിരെ പുന്നപ്ര പൊലീസിന് പരാതി നൽകി. വീട്ടമ്മയെ പൊലീസ് ഞായറാഴ്ച സ്റ്റേഷനിൽ വിളിച്ച് വരുത്തിയതറിഞ്ഞ് പണം കൊടുത്തവർ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയ പണം തിരിച്ചുകൊടുക്കാമെന്നും മറ്റുള്ളവരുടെ പണം പിന്നീട് നൽകാമെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും പണം കൊടുത്തവർ അംഗീകരിച്ചില്ല. ഇതിനേ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.

നേരത്തെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ മലയാളിയെ ഒക്ടോബര്‍ മാസം അറസ്റ്റ് ചെയ്തിരുന്നു. ഓൺലൈൻ വഴി വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പട്ടത്തും തമ്പാനൂരും പ്രവർത്തിച്ചിരുന്ന ഇയാളുടെ സ്ഥാപനമായ അൽഫാ മേരി ഇന്‍റർനാഷണൽ വഴിയായിരുന്നു തട്ടിപ്പ്. നെയ്യാറ്റിൻകര സ്വദേശിയായ എലിസ തങ്കരാജൻ എന്ന മാർക്ക് റോജറാണ് അറസ്റ്റിലായത്.

Back to top button
error: