KeralaNEWS

കേരള കലാമണ്ഡലത്തിൽ ഗവർണർ ഉപയോഗിച്ചത് ഇല്ലാത്ത അധികാരം; ഗവർണർക്കെതിരെ കലാമണ്ഡലം മുൻ വിസി

തൃശൂർ: കേരള കലാമണ്ഡലത്തിൽ ഗവർണർ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമെന്ന് ഡോ. ടികെ നാരായണൻ ചൂണ്ടിക്കാട്ടി. ഡീൻ നിയമനത്തിൽ പോലും ഗവർണർ ഇടപെട്ടിരുന്നു. ഇല്ലാത്ത അധികാരം ഗവർണർ പലതവണ ഉപയോഗിച്ചു. ഗവർണറുടെ അമിതാധികാര ദുരുപയോഗത്തെ കുറിച്ച് സംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെങ്കിലും സെക്രട്ടറി റാണി ജോർജ്ജ് അന്ന് ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ മാറ്റിയ നടപടിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു മുൻ വിസി ഡോ. ടികെ നാരായണൻ.

സർക്കാർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഗവർണക്കെതിരെയുള്ള കേസ് പിൻവലിച്ചത്. ഗവർണറെ കലാമണ്ഡലം ചാൻസിലർ പദവിയിൽ നിന്ന് നീക്കിയ നടപടി ശരിയാണെന്നും ഡോ. ടികെ നാരായണൻ വിശദീകരിച്ചു. ഗവർണറെ തന്നെ ചാൻസിലർ ആക്കാൻ തീരുമാനിച്ചത് ശരിയല്ല. ചാൻസിലർമാർ കേന്ദ്ര സർക്കാരിന്റെ ഭൃത്യന്മാരെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരും ഗവർണറുമായുള്ള പോരിന്റെ പ്രധാന കാരണങ്ങളിലൊന്ന് കലാമണ്ഡലം വിസിയുമായുള്ള തർക്കമായിരുന്നു. പിആർഒയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലിയായിരുന്നു അന്ന് വിസിയായിരുന്ന ഡോ. ടികെ നാരായണനും ഗവർണറുമായി ഏറ്റുമുട്ടൽ തുടങ്ങുന്നത്. പിരിച്ചുവിട്ട പിആർഒയെ തിരികെ നിയമിക്കാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും വിസി വഴങ്ങിയില്ല. ഗവർണർക്കെതിരെ വിസി കോടതിയിൽ പോയി. പിന്നീട് സർക്കാർ ഇടപെട്ടാണ് ഈ കേസ് പിൻവലിപ്പിച്ചത്. നേരിട്ട് ഹാജരാകണെന്ന നിർദേശം വിസി തള്ളിയതും ഒക്കെ വലിയ വിവാദമായിരുന്നു.

കഴിഞ്ഞ ദിവസമാണ് കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റിയത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ചാൻസിലറാക്കാനാണ് പുതിയ തീരുമാനം. ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനുള്ള സർക്കാർ നീക്കത്തിന്റെ ആദ്യപടിയായാണ് തീരുമാനത്തെ വിലയിരുത്തപ്പെടുന്നത്. പോര് കനക്കുന്നതിനിടെയാണ് കലാമണ്ഡലം സർവ്വകലാശാലയിൽ നിന്ന് ഗവർണറെ വെട്ടി സർക്കാർ ഉത്തരവിട്ടത് സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം. യുജിസി ചട്ടപ്രകാരം കൽപ്പിത സർവകലാശാലകളിലെ ചാൻസിലറെ സ്പോൺസർക്ക് തീരുമാനിക്കാം. കലാമണ്ഡലത്തിന്റെ സ്പോൺസർ സർക്കാരാണ്. 2006 മുതൽ കലാമണ്ഡലം ചാൻസിലർ ഗവർണറാണ്. അഞ്ച് വർഷത്തേക്കായിരുന്നു നിയമനം എങ്കിലും കാലാവധി നീട്ടി നൽകുകയായിരുന്നു. യുജിസി മർഗ്ഗ നിർദ്ദേശ പ്രകാരം കലാമണ്ഡലത്തിലെ മാറ്റത്തിന് ഗവർണറുടെ അനുമതി പോലും വേണ്ടെന്നതാണ് സർക്കാരിന് പഴുതായത്. പുതിയ ചാൻസിലർ വരും വരെ പ്രൊ ചാൻസിലർ കൂടിയായ സാംസ്കാരിക മന്ത്രിക്കാകും ചാൻസിലർ ചുമതല.

Back to top button
error: