CrimeNEWS

മദ്യപിച്ചെത്തി മക്കളെയും സ്വന്തം അച്ഛനെയും മർദ്ദിച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് അച്ഛന്‍ തലയ്ക്കടിച്ചു; മകന്‍ മരിച്ചു

   ഇടുക്കി ജില്ലയിലെ ചെമ്മണ്ണാറില്‍ അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലില്‍ ജെനിഷ് ആണ് മരിച്ചത്. മദ്യപിച്ചെത്തി മക്കളെയും പിതാവിനെയും മര്‍ദ്ദിക്കുന്നതിനിടെ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ജെനീഷിന്റെ അച്ഛന്‍ തമ്പിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ജെനീഷിന്റെ കൈക്ക് വാക്കത്തി കൊണ്ടുള്ള വെട്ടേറ്റിരുന്നു.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജെനീഷ്. ബുധനാഴ്ച മദ്യപിച്ചെത്തിയ ജെനിഷും പിതാവ് തമ്പിയുമായി വാക്കുതര്‍ക്കമുണ്ടായി. രാത്രിയായതോടെ ജെനിഷ് സ്വന്തം മക്കളെയും മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ തമ്പിയെയും ക്രൂരമായി മര്‍ദ്ദിച്ചു. സഹികെട്ട തമ്പി മര്‍ദ്ദനത്തില്‍ നിന്നു രക്ഷപെടാന്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ജെനിഷിനെ ആക്രമിയ്കുകയായിരുന്നു. ജെനിഷിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണം തുടര്‍ന്നതോടെ തമ്പി കൈയില്‍ കിട്ടിയ വാക്കത്തി എടുത്ത് വീശി. വാക്കത്തി ഉപയോഗിച്ചുള്ള വെട്ടില്‍ ജെനിഷിന്റെ വലതു കൈയില്‍ ആഴത്തില്‍ മുറിവേറ്റു, പരുക്കേറ്റ ജെനിഷിനെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. പുലര്‍ച്ചെയാണ് ജെനിഷ് മരിച്ചത്.

ഇസ്തിരിപ്പെട്ടികൊണ്ടുള്ള അടിയേറ്റ് ജെനീഷിന്റെ തലയോട് പൊട്ടിയിരുന്നു. ഇതില്‍ നിന്നും രക്തം തലക്കുള്ളിലെത്തിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കയ്യില്‍ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നതും മരണകാരണമായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

Back to top button
error: