IndiaNEWS

ആന്‍ഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1337 കോടി പിഴ

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ അധിഷ്ഠിത മൊബൈല്‍ ഫോണുകളെ വാണിജ്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്തതിന് ടെക് കമ്പനിയായ ഗൂഗിളിന് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) 1,337 കോടി രൂപ പിഴ ചുമത്തി. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മൊബൈലുകളെ വാണിജ്യ താല്‍പര്യത്തിനനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തതെന്ന് സിസിഐ കണ്ടെത്തി.

ഗൂഗിളിന്റേതാണ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് (എം.എ.ഡി.എ) പോലുള്ള കരാറുകളിലൂടെ ഗൂഗിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍ മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇങ്ങനെ സേര്‍ച് ആപ്, വിജറ്റ്, ക്രോം ബ്രൗസര്‍ എന്നിവ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയെന്നും സിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ വേളയില്‍ തന്നെ സേര്‍ച് എന്‍ജിന്‍ ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019 ല്‍ കോംപറ്റീഷന്‍ കമ്മിഷന് പരാതി ലഭിച്ചിരുന്നു. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ സേര്‍ച് എന്‍ജിന്‍ ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. വിഷയത്തില്‍ ഗൂഗിള്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

Back to top button
error: