KeralaNEWS

ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറത്ത്

പത്തനംതിട്ട: കെ.ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. പത്തുപേരാണ് അന്തിമപ്പട്ടികയില്‍ ഉണ്ടായിരുന്നത്. വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. എട്ട് പേരില്‍നിന്നായിരുന്നു തെരഞ്ഞെടുപ്പ്്.

തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, നിരീക്ഷകന്‍ ജസ്റ്റിസ് ഭാസ്‌കരന്‍, സ്‌പെഷല്‍ കമ്മിഷണര്‍ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മ ശബരിമലയിലെയും പൗര്‍ണമി ജി. വര്‍മ മാളികപ്പുറത്തെയും മേല്‍ശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തു. ഉഷഃപൂജയ്ക്കുശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

നേരത്തെ, ശബരിമല മേല്‍ശാന്തി നിയമനത്തിനായുള്ള നറുക്കെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. അതേസമയം, മേല്‍ശാന്തി നിയമനം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. 22 വരെ പൂജകള്‍ ഉണ്ടാകും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. അതിനു ശേഷമാണ് ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറന്നത്.

 

Back to top button
error: