IndiaNEWS

ബീച്ചുകളും മദ്യവും സംഗീതവും നുരയുന്ന ഉന്മാദഗോവ, ടൂറിസ്റ്റുകളുടെ ഈ പറുദീസയിൽ മദ്യം ആകര്‍ഷണമല്ലാതാവുമോ…?

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. വിശാലമായ ബീച്ചുകളും ലഹരി നുരയുന്ന മദ്യവും ഹരം പിടിപ്പിക്കുന്ന സംഗീതവുമെല്ലാം ചേരുന്ന ഉന്മാദ അന്തരീഷമാണ് ഗോവയിലേത്. സഞ്ചാരികല്‍ ഒരു വലിയ വിഭാഗം മനസില്‍ ഇതൊക്കെ വിചാരിച്ചാണ് ഗോവയിലേക്ക് പുറപ്പെടുക. മദ്യത്തിന് തീരെ വിലക്കുറവെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ആ ധാരണ മാറേണ്ട സമയം ആയിരിക്കുന്നു. ഗോവയില്‍ മദ്യം അത്ര ചീപ്പല്ല.

വിലയ്ക്ക് വീര്യമേറുന്ന ബീയർ

ഏറ്റവും ഒടുവില്‍ വില വര്‍ധിപ്പിച്ചത് ബിയറിനാണ്. 10 മുതല്‍ 12 രൂപ വരെയാണ് എക്സൈസ് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതായത് താഴെതട്ടിലുള്ള ബിയറിന് 30 രൂപയായിരുന്നത് ഇനി 42 രൂപ ആയി. മറ്റുള്ള വില വിഭാഗത്തിലും അനുപാതിക മാറ്റമുണ്ട്. 5 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ സാനിധ്യമുള്ള ബിയറിന് നേരത്തെ 50 രൂപ നികുതി ഉണ്ടായിരുന്നത് 60 രൂപയാക്കി ഉയ‍ത്തി. മദ്യവിപണിയില്‍ വില്‍പന ഇടിഞ്ഞു എന്ന കണക്കുകള്‍ പുറത്ത് വരുന്നതിനിടെയാണ് ഈ വിലക്കയറ്റം.

മഹാരാഷ്ട്രയുടെ ഭീഷണി

ഗോവയില്‍ നിന്നുള്ള മടക്കയാത്രയില്‍ വിലക്കുറവില്‍ കിട്ടുന്ന മദ്യം കുറച്ച്‌ സ്റ്റോക്ക് ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇനി അങ്ങനെ മദ്യം വാങ്ങി സംസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പറയുന്നത്. അനുവദനീയമായ അളവില്‍ കൂടുതൽ മദ്യവുമായി എത്തിയാല്‍ കർശന വകുപ്പുകളുള്ള മക്കോക്ക ചുമത്തും. സംഘടിത കുറ്റങ്ങള്‍ക്കെതിരായ ഈ കടുത്ത നിയമം മദ്യപര്‍ക്കും ടൂറിസ്റ്റുകള്‍ക്കും നേരെ പ്രയോഗിക്കാനൊരുങ്ങുന്നു.
ചെക്ക്പോസ്റ്റുകള്‍ക്കും ഗോവയുമായി അതിര്‍ത്തി പിന്നിടുന്ന ജില്ലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗോവന്‍ മദ്യത്തിന്‍റെ ഒഴുക്ക് സംസ്ഥാനത്തെ മദ്യ വിപണിയെ ബാധിക്കുന്നതായാണ് മുഖ്യമന്ത്രി ഏക്‍നാഥ് ശിന്‍ഡെ പറയുന്നത്. മദ്യം കൈവശം വയ്ക്കാന്‍ ഗോവന്‍ എക്സൈസ് വകുപ്പ് മദ്യശാലകള്‍ വഴി നല്‍കുന്ന പെര്‍മിറ്റ് എടുത്താലും രക്ഷയുണ്ടാവില്ലെന്ന് തന്നെ മഹാരാഷ്ട്രാ സര്‍ക്കാര്‍ പറയുന്നു. ഓരോ സംസ്ഥാനത്തിനും ഒരോ നിയമമുണ്ട്!

വിലകൂട്ടിയാല്‍ തിരിച്ചടി

അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും മഹാരാഷ്ട്രയുമായി താരതമ്യം ചെയ്താല്‍ ഗോവയില്‍ മദ്യത്തിന് വിലകുറവാണ് . പക്ഷെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഗോവയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുണ്ട്. മദ്യം ടൂറിസത്തിന്‍റെ ആകര്‍ഷങ്ങളിലൊന്നായി കരുതുന്ന ഗോവയ്ക്ക് വിലയിങ്ങനെ കൂട്ടിയാല്‍ അത് തിരിച്ചടിയാവും.

മദ്യവുമായി വരുന്നവര്‍ക്ക് മക്കോക്ക ചുമത്തുമെന്ന മഹാരാഷ്ട്രാ സ‍ര്‍ക്കാരിന്‍റെ ഭീഷണിയും ഗോവയില്‍ മദ്യ വിപണിയെ ബാധിച്ചേക്കാം. പക്ഷെ വില്‍പന കുറയുന്നതിനിടെ വില കൂട്ടിയാല്‍ എങ്ങനെ ശരിയാവുമെന്ന് ഗോവാ ലിക്കര്‍ ട്രേഡേര്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ദത്താപ്രസാദ് നായിക് ചോദിക്കുന്നു. സമീപകാലത്ത് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇടിവാണ് മദ്യവില്‍പനയില്‍ ഉണ്ടായതെന്നാണ് അസോസിയേഷന്‍ കണക്ക്. വില ഇങ്ങനെ കൂട്ടിയാല്‍ ഗോവന്‍ ടൂറിസത്തില്‍ ഒരാകര്‍ഷണമല്ലാതാവും മദ്യം.

Back to top button
error: