ദില്ലി: കെപിസിസി പ്രസിഡന്റ്കെ സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ വിമർശനവുമായി ബിജെപി ദേശീയ നേതൃത്വം. കെ സുധാകരൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. പരാമർശം തെക്കൻ കേരളത്തിലെ ആളുകളെയും അപമാനിക്കുന്നതാണ്. കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകരെന്നും അമിത് മാളവ്യ ട്വിറ്ററിൽ കുറ്റപ്പെടുത്തി.
K Sudhakaran, President of Kerala Congress, a state Rahul Gandhi is MP from, and spent maximum days for BJY, insults Bhagwaan Ram, Maa Sita and also people of Southern Kerala. What kind of Hindu hating bigots are in places of prominence in the Congress? Or is it a qualification? pic.twitter.com/m5VRLtB2lT
— Amit Malviya (@amitmalviya) October 16, 2022
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാർ മേഖലയെ പുകഴ്ത്തിയും തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരൻ മറുപടി നൽകിയത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയിലാണ് കെ സുധാകരൻ രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.
സുധാകരന്റെ മറുപടി ഇങ്ങനെ – ‘അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഞാൻ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്’.’ ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരൻ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തിൽ ഈ ഉത്തരത്തോടൊപ്പം എഴുതിയിട്ടുണ്ട്.
മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാൻ കഴിയാവുന്നവരെന്നും തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളിലെന്നുമുള്ള ധ്വനിയാണ് കെപിസിസി അധ്യക്ഷന്റെ മറുപടിയിലുള്ളത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം നടത്തിയത്. ഇതിനിടയിലാണ് ചോദ്യകർത്താവ് കേരളത്തിലെ നേതാക്കളുടെ പൊതുസ്വഭാവത്തെ കുറിച്ച് ചോദിച്ച ചോദ്യത്തിന് കെ സുധാകരൻ വിവാദപരമായ മറുപടി നൽകിയത്. സംഘടനാപരമായി ശശി തരൂർ ട്രെയിനിയാണെന്നും തൻ്റെ മനസാക്ഷി വോട്ട് ഖാർഗെക്കാണെന്നും സുധാകരൻ പറഞ്ഞു.
വടക്കുള്ള നേതാക്കൾ സത്യസന്ധരും നേർവഴിക്കുള്ള നിലപാടുകാരും ധൈര്യമുള്ളവരാണെന്നുമാണ് സുധാകരന്റെ പുകഴ്ത്തൽ. അതിനൊപ്പമാണ് രാമായണത്തെ കൂട്ടി തെക്കുള്ളവരെ അവഹേളിക്കൽ. നേതാക്കളെ വടക്കും തെക്കുമായി വിഭജിച്ച് ചരിത്രപരമായ വ്യത്യാസമുണ്ടെന്ന പരാമർശത്തിനെതിരെ ഉയരുന്നത് വ്യാപക വിമർശനം. പ്രദേശം നോക്കിയുള്ള വിഭജത്തിനൊപ്പം പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ മാർഗ്ഗ നിർദ്ദേശവും സുധാകരൻ ലംഘിച്ച് കൂടുതൽ വിവാദപരമാർശം കൂടി നടത്തുന്നു. തരൂർ സംഘടനാ പരമായി ട്രെയിനി മാത്രമെന്നാണ് പരിഹാസം. എന്നാല്‍ ട്രെയിനി എന്ന വാക്ക് പറഞ്ഞിട്ടില്ല. നാടൻ പ്രയോഗം മാത്രമെന്നാണ് സുധാകരന്‍ വിശദീകരിച്ചത്. തൻറെ മനസാക്ഷി വോട്ട് ഖാർഖെക്കാണെന്ന് പരസ്യമായി പക്ഷം പിടിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടി എന്ത് കൊണ്ടാണ് സിപിഎമ്മിനോട് നിശബ്ദതയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അടുത്ത വിവാദം. കുഞ്ഞാലിക്കുട്ടിയുടെ തലയിൽ ഡെമോക്ലീസിൻ്റെ വാളുണ്ടല്ലോ എന്നായിരുന്നു സുധാകരന്റെ മറുപടി.