CrimeNEWS

യുവതിയെ ഉപദ്രവിച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍, ഒരാള്‍ പിടിയിലായത് വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോള്‍

ബേക്കല്‍: 25 കാരിയായ യുവതിയെ ഉപദ്രവിച്ചു എന്നാരോപിച്ച് ഓട്ടോഡ്രൈവറായ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി ആക്രമിച്ച് കാല്‍ തല്ലിയൊടിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ജുനൈദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത് വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴാണ്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉദുമയിലെ അശ്റഫ് എന്ന യുവാവിന്റെ കാല്‍ തല്ലിയൊടിച്ചെന്ന കേസിലാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജുനൈദ് (28), അക്രമത്തില്‍ ഒപ്പമുണ്ടായിരുന്ന 35 കാരനായ യുവാവ് എന്നിവരെ കേസ് അന്വേഷിക്കുന്ന ആലക്കോട് സിഐ എംപി വിനീഷ് കുമാര്‍, വനിതാ സിഐ സുധ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ജുനൈദ് വിമാനത്താവളത്തില്‍ നിന്ന് വരുന്നതിനിടെ തളിപ്പറമ്പില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. 35 കാരനെ ബേക്കലില്‍ വെച്ചാണ് പിടികൂടിയത്. 2020 സെപ്റ്റംബര്‍ 30ന് ഓട്ടോറിക്ഷ ഡ്രൈവറായ അശ്ഫിനെ ഫോണില്‍ വിളിച്ചുവരുത്തി അമ്മിക്കല്ല് കൊണ്ടുവരാണെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി ഒരു വീട്ടില്‍ വച്ച് കൈകാലുകള്‍ തല്ലിയൊടിച്ചെന്നാണ് കേസ്. 25 കാരിയായ യുവതിയെ ഉപദ്രവിച്ചെന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി ആക്രമിച്ചത്.

ഈ കേസില്‍ സുബൈദ എന്ന യുവതിയെയും ഇവരുടെ മകന്‍ മൊയ്തുവിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് പേര്‍ പ്രതികളായ ഈ കേസില്‍ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: