KeralaNEWS

നഴ്സുമാരുടെ ക്ഷാമം മൂലം സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കുന്നു, 9 മാസത്തിനിടെ കേരളത്തിൽ നിന്നും വിദേശത്തേക്ക് പോയത് 23000 നഴ്സുമാർ

പഠിച്ചിറങ്ങുന്ന നഴ്സുമാരും ഇപ്പോൾ ജോലി ചെയ്യുന്നവരും കൂട്ടത്തോടെ വിദേശങ്ങളിലേക്കു പറക്കുന്നു. വന്‍ പ്രതിഫലവും ഉയര്‍ന്ന ജീവിത നിലവാരവും തേടിയാണ് യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും നഴ്സുമാർ ചേക്കേറുന്നത്. കൊവിഡിന് ശേഷമുള്ള നഴ്സുമാരുടെ ഈ കുത്തൊഴുക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ വിഷമസന്ധിയിലാക്കുന്നു. വിദേശത്ത് മൂന്നും നാലും ലക്ഷം രൂപ വരെയാണ് നഴ്സുമാരുടെ ശമ്പളം. ഒന്‍പത് മാസത്തിനിടെ 23,000 നഴ്സുമാര്‍ വിദേശത്തേയ്ക്കു പോയി. ഡിസംബറോടെ 35,000 ആകും. ഇതോടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുന്‍പ് വര്‍ഷം പരമാവധി 15,000 നഴ്സുമാരാണ് വിദേശത്തേക്ക് പോയിരുന്നത്. സന്ദര്‍ശക വിസയില്‍ പോയി ജോലി നേടുന്നവരാണ് ഏറെയും. തിരുവനന്തപുരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചില നഴ്സുമാർ ജോലി രാജി വച്ച്‌ അമേരിക്കയിലേക്ക് പോയതോടെ നഴ്സുമാരുടെ കുറവ് രൂക്ഷമായി. ക്ഷാമം വർദ്ധിച്ചതോടെ, കൊല്ലത്തെ സ്വകാര്യ ആശുപത്രി 35,000 രൂപ അടിസ്ഥാന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്സുമാരെ വിളിച്ചിട്ടുണ്ട്.

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജനറല്‍, ബി.എസ്‌സി നഴ്സിംഗ് പഠനം വ്യാപകമാക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നഴ്സുമാരില്ലാതെ ആശുപത്രികള്‍ പൂട്ടേണ്ടി വരുമെന്ന് ഐ.എം.എ തിരുവനന്തപുരം മുന്‍ പ്രസിഡന്റ് ഡോ.ജോണ്‍ പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു.

ജനറല്‍, ബി.എസ്‌സി നഴ്സിംഗ് പഠിച്ചവര്‍ക്ക് പ്രവൃത്തി പരിചയമില്ലെങ്കിലും വിദേശത്ത് തൊഴിലവസരമുണ്ട്. കെയര്‍ ഗിവര്‍ തസ്തികയിലാണ് റിക്രൂട്ട് ചെയ്യുന്നത്. ഇംഗ്ലീഷ് പരിജ്ഞാനത്തിനുള്ള ഐ.ഇ.എല്‍.ടി.എസ് പോലുള്ള യോഗ്യതാ പരീക്ഷകളും പല രാജ്യങ്ങളും ഒഴിവാക്കിത്തുടങ്ങി. ജോലി ലഭിക്കുന്ന രാജ്യത്തെ പരീക്ഷകള്‍ പാസാവുകയും അവിടെ പ്രവ‌ൃത്തി പരിചയം നേടുകയും ചെയ്യുന്നവ‌ക്ക് ഇവിടെ ലഭിക്കുന്നതിലും ഇരട്ടി ശമ്പളത്തില്‍ സ്റ്റാഫ് നഴ്സാകാം.

സര്‍ക്കാരിന്റെ നോര്‍ക്ക, ഒഡെപെക് തുടങ്ങിയ ഏജന്‍സികളിലൂടെ എത്തുന്ന അവസരങ്ങളും നിരവധിയാണ്. നഴ്സുമാരെ കൊണ്ടുപോകാന്‍ ജപ്പാനും ജര്‍മ്മനിയും സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്തിട്ടുമുണ്ട്. ഇറ്റലി, ഹോളണ്ട്, ഇസ്രയേല്‍, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളും കേരളത്തിലെ നഴ്സുമാരെ വിളിക്കുന്നു.

കേരളത്തില്‍ നിലവില്‍ സ്വകാര്യ മേഖലയില്‍ 6,000-7,000 നഴ്സുമാര്‍ക്കാണ് അവസരം. പഠിച്ചിറങ്ങുന്നവരിലേറെയും വിദേശത്തേക്ക് പോകുന്നതിനാല്‍ നഴ്സുമാരുടെ ക്ഷാമം നികത്താനാവുന്നില്ല. ബി.എസ്‌സി നഴ്സിംഗ് വന്നതോടെ, പഠിതാക്കള്‍ കുറഞ്ഞ ജനറല്‍ നഴ്സിംഗ് കോഴ്സ് വ്യാപകമാക്കണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ താലൂക്കാശുപത്രികളിലും സ്വകാര്യമേഖലയില്‍ 30-50കിടക്കകളുള്ള ആശുപത്രികളിലും നഴ്സിംഗ് കോഴ്സ് തുടങ്ങണമെന്നും നിർദ്ദേശമുണ്ട്.

Back to top button
error: