KeralaNEWS

പാകിസ്ഥാന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്ത തള്ളി ഷിഹാബ് ചോറ്റൂര്‍

മലപ്പുറം: കല്‍നടയായി മലപ്പുറത്ത് നിന്ന് ഹജ്ജിന് പോകുന്ന തനിക്ക് പാകിസ്ഥാന്‍ വിസ നിഷേധിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് വെളിപ്പെടുത്തലുമായി വളാഞ്ചേരി സ്വദേശി ഷിഹാബ് ചോറ്റൂര്‍. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഷിഹാബ് ഈ കാര്യം വ്യക്തമാക്കിയത്. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും പച്ചക്കള്ളമെന്നും ഷിഹാബ് അറിയിച്ചു.

126 ദിവസമായി ഷിഹാബ് യാത്ര തുടങ്ങിയിട്ട്. 3,200 കിലോമീറ്റര്‍ ദൂരം ഇതിനകം താണ്ടിക്കഴിഞ്ഞു. യാത്രയുടെ 35 മുതല്‍ 40 ശതമാനം വരെ പൂര്‍ത്തിയായിട്ടുണ്ടെന്നും ഷിഹാബ് കൂട്ടിച്ചേര്‍ത്തു. തനിക്ക് മാനസികമായോ ശാരീരികമായോ ഒരു ബുദ്ധിമുട്ടുമില്ല. പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ പറയുകയാണെന്നും ഷിഹാബ് വ്യക്തമാക്കി.

പഞ്ചാബ് ഷാഹി ഇമാമിന്റെ വാക്കുകള്‍ വെച്ചാണ് ഷിഹാബിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. മലപ്പുറം വളഞ്ചേരിയില്‍ നിന്ന് തുടങ്ങിയ കാല്‍നട യാത്രയ്ക്ക് വന്‍ ജനസ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഓരോ സ്ഥലത്ത് നിന്നും മറ്റ് സ്ഥലത്തേക്ക് നടക്കുമ്പോള്‍ ഷിഹാബിനൊപ്പം നിരവധിയാളുകളാണ് നടക്കുന്നത്. 2023 -ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് ഷിഹാബ് യാത്ര ആരംഭിച്ചത്.

ജൂണ്‍ രണ്ട് തുടങ്ങിയ യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ യാത്ര വാഗ അതിര്‍ത്തി വരെ എത്തിയിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയമാണ്. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് രാജ്യങ്ങളിലേക്കുള്ള വിസ എടുത്ത ശേഷമാണ് ഷിഹാബിന്റെ യാത്ര. പാകിസ്ഥാന്‍ വിസ നിഷേധിച്ചുവെന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഇതുവരെ ലഭിച്ചില്ലെന്നും ഷിഹാബ് വീഡിയോയില്‍ പറയുന്നു.

 

Back to top button
error: