NEWSWorld

മൂന്നു ദിവസം മുമ്പ് റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്ത പ്രദേശത്ത് യുക്രൈന്റെ വമ്പന്‍ മുന്നേറ്റം

 

മോസ്‌കോ: മൂന്ന് ദിവസം മുമ്പ് പ്രസിഡന്‍്‌റ് വ്‌ളാഡിമര്‍ പുടിന്‍ റഷ്യക്കൊപ്പം ചേര്‍ത്ത പ്രദേശത്തേക്ക് യുക്രൈന്റെ വന്‍ മുന്നേറ്റം. ഖേര്‍സണിലാണ് റഷ്യന്‍ പ്രതിരോധം തകര്‍ത്ത് യുക്രൈന്‍ സൈന്യം മുന്നേറിയത്. ഇത് റഷ്യ സ്ഥിരീകരിക്കുകയും ചെയ്തു.

യുക്രൈന്‍ സൈന്യം അലെക്‌സാന്‍ഡ്രോവ്കയിലെ സോളോടയ ബാല്‍ക്കയില്‍ തങ്ങളുടെ പ്രതിരോധം തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. കനത്ത തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കീവില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

യുക്രൈന്‍ സൈന്യം കിഴക്കന്‍ മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് റഷ്യന്‍ സൈന്യം വ്യക്തമാക്കിയത്. ”അസ്വസ്ഥമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതങ്ങനെ തന്നെ പറയേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും ആ മേഖലകളില്‍ വഴിത്തിരിവുണ്ടായിരിക്കുന്നു” യുക്രൈനിലെ ഖെര്‍സണ്‍ പ്രവിശ്യയില്‍ റഷ്യ നിയോഗിച്ച നേതാവ് വ്‌ളാദിമിര്‍ സാല്‍ദോ റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി.

യുക്രൈനിലെ ഖേര്‍സന്‍, ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, സാഫോറീസിയ എന്നീ പ്രദേശങ്ങള്‍ ഔദ്യോഗികമായി റഷ്യക്ക് സ്വന്തമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിലെ യുക്രൈന്‍ വിമത ഭരണകൂടത്തിന്റെ തലവന്മാര്‍ റഷ്യയുമായി ലയനഉടമ്പടി ഒപ്പിടുകയും ചെയ്തിരുന്നു. എന്നാല്‍, ഇതില്‍ ഖെര്‍സന്‍ ഇപ്പോള്‍ യുക്രൈന്‍ തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.

 

 

 

 

Back to top button
error: