CrimeNEWS

ദഫ് പരിശീലനത്തിനുപോയ മക്കളുടെ കൈയും വാരിയെല്ലും തല്ലിയൊടിച്ച പിതാവ് അറസ്റ്റില്‍

കുന്നംകുളം: ചാലിശ്ശേരി മുക്കൂട്ടയില്‍ മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ച കേസില്‍ പിതാവ് പിടിയില്‍. മുക്കൂട്ട മടത്തിരുത്തിഞ്ഞാലില്‍ അന്‍സാറിനെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ വളയം കുളത്ത് നിന്നാണ് അന്‍സാറിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അന്‍സാര്‍ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ചത്. ദഫ് പരിശീലനം കഴിഞ്ഞ് വീട്ടിലെത്താന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഒരാളുടെ ഇടതുകൈയിന്റെ എല്ലുകള്‍ തകര്‍ന്നു. രണ്ടാമന്‍െ്റ വാരിയെല്ലിനാണ് ഒടിവുപറ്റിയത്. പിറ്റേന്ന് രാവിലെ കുട്ടികള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡോക്ടര്‍മാര്‍ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കയായിരുന്നു. മടത്തില്‍ഞാലില്‍ വീട്ടില്‍ അന്‍സില്‍ (16), അല്‍ത്താഫ് (14) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

നബിദിന ഒരുക്കങ്ങളുടെഭാഗമായി പള്ളിയില്‍ കലാപരിശീലനത്തിനായി പോയതായിരുന്നു കുട്ടികള്‍. മടങ്ങാന്‍ വൈകിയെന്നാരോപിച്ചാണ് മര്‍ദനം തുടങ്ങിയത്. വഴിയില്‍വെച്ചും വീട്ടിലെത്തിയും മര്‍ദിച്ചു. വീട്ടിലെത്തിയശേഷം പട്ടികകൊണ്ടും കുട്ടികളെ മര്‍ദിച്ചു. തലയ്ക്കുള്ള അടി കൈകൊണ്ട് തടുത്തതിനാലാണ് അന്‍സിലിന്റെ കൈയിന്റെ എല്ലുകള്‍ പൊട്ടിയത്. കനമുള്ള വടികൊണ്ട് അടിച്ചതിനാലാണ് അല്‍ത്താഫിന്റെ വാരിയെല്ല് തകര്‍ന്നത്.

അന്നു രാത്രി തന്നെ പ്രതി ഒളിവില്‍ പോയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സിഡബ്യൂസിയും ഇടപെട്ടിരുന്നു. ശരീരമാകെ മര്‍ദനമേറ്റ കൂട്ടികള്‍ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്.

Back to top button
error: