Life Style

106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം; വോഗിന്റെ കവറില്‍ മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍

വീണ്ടും ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ നടന്‍ തിമോത്തി ഷലമെ (Timothée Chalamet). ബ്രിട്ടീഷ് മാസിക വോഗിന്റെ പ്രിന്റ് എഡിഷന്‍ കവറില്‍ മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍ എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. മാസികയുടെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം ആണ് ഒരു സ്ത്രീ ഇല്ലാതെ വോഗ് കവര്‍ ചിത്രം അടിക്കുന്നത്. ബില്ലി ഐലിഷ്, ലേഡി ഗാഗ, റിഹാന തുടങ്ങിയവര്‍ മുമ്പേ നടന്ന വഴിയില്‍ എത്തിയതില്‍ ഷലമെക്ക് പെരുത്ത് സന്തോഷം. ഇതൊരു ബഹുമതി എന്നാണ് യുവതാരം പറഞ്ഞത്.

വോഗിന്റെ അച്ചടിച്ച പതിപ്പിലാണ് ഇതാദ്യമായി പുരുഷതാരം കവര്‍ ചിത്രമാകുന്നത്. ബ്രിട്ടീഷ് പോപ് ഗ്രൂപ്പായ വണ്‍ ഡയറക്ഷനിലെ സയേന്‍ മാലിക് 2018-ലെ ഡിജിറ്റല്‍ പതിപ്പിലും ഹാരി സ്റ്റേയ്ല്‍സ് 2020-ല്‍ യുഎസ് വോഗിലും കവര്‍ചിത്രം ആയിട്ടുണ്ട്. ലിംഗപരമായ വസ്ത്രധാരണം എന്ന സങ്കല്‍പം പല തവണ തിരുത്തിയ ഷലമെ നെക്ലെസ് ഇട്ടിട്ടാണ് ഒക്ടോബര്‍ ലക്കം മാസികയുടെ മുഖചിത്രമായിരിക്കുന്നത്. അഭിനയ ജീവിതത്തില്‍ ചെറുപ്രായത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ, പൗരുഷ സങ്കല്‍പത്തിന്റെ പഴഞ്ചന്‍ നിര്‍വചനങ്ങള്‍ തിരുത്തുന്ന പുതിയ തലമുറയുടെ പ്രതിനിധിയായ താരം എന്നാണ് വോഗ് എഡിറ്റര്‍ എഡ്വേര്‍ജ് എന്നിന്‍ഫുള്‍ ഷലമെയെ വിശേഷിപ്പിക്കുന്നത്.

ആദ്യം ഷലമെ ചരിത്രത്തില്‍ ഇടം നേടുന്നത് ഒരു ഓസ്‌കര്‍ നോമിനേഷനിലൂടെയാണ്. 2017-ല്‍ Call Me by Your Name എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടുമ്പോള്‍ ഷലമെക്ക് 22 വയസ്സായിരുന്നു പ്രായം. മൈക്ക് റൂണിക്ക് ശേഷം മികച്ച നടന്‍ ആകാന്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം. 2014ല്‍ ജേസണ്‍ റേയ്ത്മാര്‍ന്റെ ശ്രദ്ധിക്കപ്പെടാതെ പോയ Men, Women and Children ആയിരുന്നു ഷലമെയുടെ തുടക്കചിത്രം. തന്റെ പ്രകടനത്തിലൂടെ ആദ്യം ശ്രദ്ധ പിടിച്ചു പറ്റിയത് തനിക്ക് ഏറ്റവും പ്രിയങ്കരന്‍ എന്ന് ഷലമെ വിശേഷിപ്പിക്കുന്ന ക്രിസ്റ്റഫര്‍ നോളന്റെ ഇന്റര്‍സെല്ലാര്‍ എന്ന ചിത്രത്തില്‍. പ്രായത്തില്‍ കവിഞ്ഞ പക്വതയും ബുദ്ധിയുമുള്ള കൗമാരക്കാരനും ബിരുദവിദ്യാര്‍ത്ഥിയും തമ്മിലുള്ള സ്വവര്‍ഗ പ്രണയം ആയിരുന്നു ഓസ്‌കര്‍ നോമിനേഷന്‍ നേടിക്കൊടുത്ത Call Me by Your Name പറഞ്ഞത്. തികച്ചും വേറിട്ട പ്രമേയവുമായി എത്തിയ സിനിമയിലൂടെ ഒരു താരം ഇത്രയും പ്രശസ്തിയും പിന്തുണയും നേടുന്നത് അതിശയകരമായിരുന്നു.

അതേ വര്‍ഷം തന്നെയാണ് ഗ്രേറ്റ ഗെര്‍വിഗിന്റെ ആദ്യ സ്വതന്ത്ര ചിത്രമായ Lady Bird -ല്‍ സഹതാരമായും അഭിനയിച്ചത്. ഗെര്‍വിഗിന്റെ തന്നെ Little Women എന്ന ചിത്രത്തിലും താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷം സ്വീകരിക്കാനും ഷലമെ തയ്യാറായി. കഥാപാത്രത്തിന്റെ വലിപ്പമോ തിരശ്ശീലയിലെ സമയമോ ആയിരുന്നില്ല ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് ഷലമെക്ക് ഘടകമായത്. മറിച്ച് പ്രമേയത്തിലെ കഥാപാത്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും ആയിരുന്നു. സാങ്കേതിക ഓസ്‌കറുകള്‍ തൂത്തുവാരിയ, പ്രേക്ഷകപ്രീതി നേടിയ വില്യനെവുവിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ഡ്യൂണ്‍ ആണ് ഷലമെയുടെ സിനിമാജീവിതത്തിലെ ‘ വലിയ ‘ ചിത്രം. Call Me by Your Name ഒരുക്കിയ ലൂക ഗ്വാഡഗ്നിനോയുടെ Bones and All ആണ് 202-2ലെ ഷലമെ ചിത്രം. ഡ്യൂണിന്റെ രണ്ടാം ഭാഗവും Charlie and the Chocolate Facotry എന്ന ചിത്രത്തിലെ പ്രമേയത്തിന്റെ മുന്‍കഥ പറയുന്ന അഥവാ prequel ആയ വോങ്കയും ആണ് ഷലമെയുടെ പുതിയ ചിത്രങ്ങള്‍. പറയാതെ പോകുന്ന നിരവധി സിനിമകള്‍ ഇതിനിടയിലുണ്ട്. നാടകവേദിയിലേയും ടെലിവിഷനിലേയും സാന്നിധ്യം വേറെയും.

അഭിനയിച്ച സിനിമകളുടെ എണ്ണത്തേക്കാള്‍ അവയിലെ പ്രകടനം ആണ് ഷലമെയെ ശ്രദ്ധേയനാക്കുന്നത്. പൗരുഷത്തിന്റെ പതിവു അളവുകോലുകള്‍ക്ക് അപ്പുറം വേഷമിടാനും പോസ് ചെയ്യാനും മടിക്കാത്ത ഷലമെ ലോകത്തിന് നല്‍കുന്ന പുതിയ സൗന്ദര്യ സങ്കല്‍പം ലിംഗപരമായ വ്യത്യാസങ്ങള്‍ മറികടക്കുന്നതാണ്. ജോര്‍ജ് ഫ്ലോയ്ഡ് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഷലമെ നിലപാടുകള്‍ പ്രവൃത്തിയിലൂടെ കാണിക്കുന്നു. വിജയി എന്ന ലേബല്‍ കിട്ടാന്‍ ഹോളിവുഡിലുള്ള പതിവ് വാണിജ്യച്ചേരുവകളോടും ഷലമെ അകലം പാലിക്കുന്നു. തിമോത്തി ഷലമെ എന്ന 26-കാരന്‍ വെറുതെയല്ല മുഖചിത്രമാകുന്നത്. പുത്തന്‍ താരോദയം ആകുന്നത്.

Back to top button
error: