NEWSWorld

യുഎഇയിലും ഖത്തറിലും ഉച്ചവിശ്രമം അവസാനിച്ചു

അബുദാബി/ദോഹ: യുഎഇയിലും ഖത്തറിലും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമം അവസാനിച്ചു. ജൂണില്‍ ആരംഭിച്ച ഉച്ചവിശ്രമം സെപ്തംബര്‍ 15നാണ് അവസാനിച്ചത്. യുഎഇയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയായിരുന്നു വിശ്രമ സമയം.

ഖത്തറില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാണ് പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിയമം പ്രാബല്യത്തില്‍ വന്നത്. യുഎഇയില്‍ വിവിധ കമ്പനികള്‍ ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 55,192 പരിശോധനകള്‍ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹമായിരുന്നു പിഴ.

കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും. തുടർച്ചയായ പതിനെട്ടാം വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.

Back to top button
error: