IndiaNEWS

വര്‍ക് ഫ്രം ഹോം, മൂണ്‍ലൈറ്റിംഗ് വര്‍ധിക്കാന്‍ കാരണമായി; പിടിക്കപ്പെട്ടാല്‍ പണിപോകും

ബെംഗളൂരു: ജീവനക്കാരോട് ഇരട്ട തൊഴില്‍ അനുവദിക്കില്ലന്ന് മുന്നറിയിപ്പ് നല്‍കി ഐടി ഭീമനായ ഇന്‍ഫോസിസ്. മറ്റൊരു കമ്പനിക്ക് വേണ്ടി ഒരേ സമയം ജോലി ചെയ്യുന്നത് ഇന്‍ഫോസിസിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ജീവനക്കാരെ പിരിച്ചുവിട്ട് കരാര്‍ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. മൂണ്‍ലൈറ്റിംഗ് എന്നാണ് ഒരു കമ്പനിയില്‍ ജോലി ചെയ്യവേ മറ്റൊരു കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് വിളിക്കുന്നത്. കോവിഡ് പടര്‍ന്നു പിടിച്ചതോടു കൂടി ഐടി കമ്പനികള്‍ എല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. വര്‍ക് ഫ്രം ഹോം സിസ്റ്റം കോവിഡ് കഴിഞ്ഞിട്ടും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

ആഴ്ചകള്‍ക്ക് മുമ്പ് വിപ്രോയും ജീവനക്കാര്‍ക്ക് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാറിലുള്ള കമ്പനിയോട് ചെയ്യുന്ന വഞ്ചന ആയാണ് മൂണ്‍ലൈറ്റിംഗിനെ വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി അഭിപ്രായപ്പെട്ടത്. ജീവനക്കാര്‍ സാധാരണ ജോലിക്ക് പുറത്ത് മറ്റു ജോലികള്‍ സ്വീകരിക്കുന്നത് തീര്‍ത്തും വഞ്ചനാപരമായ കാര്യമാണ്.

ഇന്നലെയാണ് മറ്റു തൊഴിലുകള്‍ ചെയ്യുന്നത് അനുവദിനീയമല്ല എന്നത് ചൂണ്ടിക്കാട്ടി ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്. വര്‍ക് ഫ്രം ഹോം, മൂണ്‍ലൈറ്റിംഗ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട് എന്നും കമ്പനി പരാമര്‍ശിച്ചു. പലപ്പോഴും തൊഴിലുടമയെ അറിയിക്കാതെ, രണ്ടാമത്തെ ജോലി ചെയ്യുന്നത് ഐടി ജീവനക്കാര്‍ക്ക് എളുപ്പമായി. ഇത് പല അപകടങ്ങള്‍ക്കും വഴിവെക്കുന്നു. അതായത് ഉല്‍പ്പാദനക്ഷമത കുറയുക, രഹസ്യാത്മക വിവര ചോര്‍ച്ച തുടങ്ങിയവ പോലുള്ള ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കും. അതിനാല്‍ തന്നെ മറ്റൊരു ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ ജീവനക്കാരെ പിരിച്ചുവിടും എന്ന് ജീവനക്കാരെ കമ്പനി അറിയിച്ചു.

Back to top button
error: