KeralaNEWS

സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപ ഉദ്ഘാടനത്തിനെത്തിയില്ല; രാഹുലിനെതിരേ പ്രതിഷേധം

തിരുവനന്തപുരം: ‘ഭാരത് ജോഡോ’ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധം. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാനെത്താത്തിലാണ് പ്രതിഷേധം. അന്തരിച്ച പത്മശ്രീ ഗോപിനാഥന്‍ നായരുടേയും കെ.ഇ. മാമന്റേയും ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ കാത്തിരുന്നിട്ടും രാഹുല്‍ ഗാന്ധി പരിപാടിക്ക് എത്തിയില്ല.

രാഹുല്‍ ഗാന്ധി എത്താത്തതില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനും ശശി തരൂര്‍ എം.പിയും പ്രതിഷേധിച്ചു. യാത്ര നെയ്യാറ്റിന്‍കരയിലെത്തുമ്പോള്‍ കെ.ഇ. മാമന്റേയും ഗോപിനാഥന്‍ നായരുടേയും സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്ത് വൃക്ഷത്തൈ നടാനായിരുന്നു തയ്യാറെടുപ്പ്. നെയ്യാറ്റിന്‍കര ഗാന്ധി മാത്ര മണ്ഡലവും സ്വാതന്ത്ര്യ സമര സേനാനികള്‍ ചികിത്സയില്‍ കഴിഞ്ഞ നിംസ് ആശുപത്രിയും ചേര്‍ന്നായിരുന്നു സമൃത് മണ്ഡപം ഒരുക്കിയത്.

ഗോപിനാഥന്‍ നായരുടെ ഭാര്യ സരസ്വതിയമ്മ, കെ.ഇ മാമന്റെ ചെറുമകന്‍ വര്‍ഗീസ്, ബന്ധുമിത്രാതികള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രാഹുലിന്റെ വരവിനായി കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍, ശശി തരൂര്‍ എംപി, എം.എം. ഹസന്‍ തുടങ്ങിയവര്‍ കാത്തിരുന്നു. എന്നാല്‍ നാല് മണിക്ക് യാത്ര സ്മൃതിമണ്ഡപത്തിന് മുന്നിലൂടെ കടന്നുപോയിട്ടും രാഹുല്‍ എത്തിയില്ല. ഇതോടെ നേതാക്കള്‍ ചടങ്ങിനെ കുറിച്ച് സംഘാടകരെ അറിയിച്ചെങ്കിലും രാഹുലിന്റെ പരിപാടിയില്‍ മാറ്റമുണ്ടായില്ല.

രാഹുല്‍ ഗാന്ധി എത്താത്തതിലെ വിഷമവും പ്രതിഷേധവും കെ.സുധാകരനും ശശി തരൂരും ഭാരത് ജോഡോ യാത്രയുടെ സംഘാടകരോട് തുറന്നടിച്ചു. പിന്നീട് ചടങ്ങിന്റെ സംഘാടകരോട് കെ.പി.സി.സി. നേതൃത്വം ക്ഷമ ചോദിക്കുകയും ചെയ്തു. അതേസമയം സുരക്ഷേ വിഭാഗത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് രാഹുല്‍ പരിപാടിക്ക് എത്താത്തത് എന്നായിരുന്നു യാത്രാ സംഘത്തിന്റെ വിശദീകരണം. സംഭവത്തിനെതിരെ ബി.ജെ.പി. രംഗത്ത് വരികയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളേയും രാഷ്ട്രത്തേയും മറക്കുന്നതാണോ ഭാരത് ജോഡോ യാത്രയെന്നും ബി.ജെ.പി. ചോദിച്ചു.

 

Back to top button
error: