KeralaNEWS

”ആളെ കൂട്ടാന്‍ കഴിയുമെന്നു കരുതി എന്തുമാകാമെന്നത് അനുവദിക്കാനാവില്ല”; വിഴിഞ്ഞം സമരത്തിനെതിരേ വെള്ളാപ്പള്ളി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം അഭികാമ്യമല്ല. ആളെ കൂട്ടാന്‍ കഴിയും എന്നു കരുതി എന്തുമാകാം എന്ന രീതി അനുവദിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിനെരിരേയും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. സര്‍ക്കാരിന്റെ പല നിലപാടുകളിലും ഞങ്ങള്‍ വിഷമമുണ്ട്. സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടില്‍ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഒരു പത്രപ്രവര്‍ത്തകനെ ഒരു ഐഎഎസുകാരന്‍ വണ്ടിയിടിച്ച് കൊന്നു, എന്നിട്ട് അയാളെ ആലപ്പുഴ കലക്ടറാക്കിവച്ചു. അതില്‍ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോള്‍ അയാളെ ആ സ്ഥാനത്ത് നിന്നും അപ്പോള്‍ തന്നെ മാറ്റി. ഇത്തരം സംഭവങ്ങള്‍ നല്ല സന്ദേശമല്ല നല്‍കുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് അടിപ്പെട്ട് സര്‍ക്കാര്‍ നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ വെള്ളാപ്പള്ളി അനുമോദിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ അറിവുള്ള തത്വാചാര്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയില്‍ മിടുക്കന്‍മാരുള്ളത് കൊണ്ടാണ് തുടര്‍ഭരണം കിട്ടിയത്. ആ ഭരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിച്ചതാണ് നിര്‍ണായകമായത്. എന്നാല്‍ രണ്ടാം മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ പ്രാഗത്ഭ്യം കാട്ടുന്നില്ല.

പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണ്ടേ എന്നു ചോദിച്ചാല്‍ കൊടുക്കണം. ഭാവിയില്‍ ഒരുപക്ഷേ അവര്‍ മെച്ചപ്പെട്ട് വന്നേക്കും. രാജിവച്ചൊഴിഞ്ഞ സജി ചെറിയാന്‍ കൊള്ളാവുന്ന മന്ത്രിയായിരുന്നു. കിട്ടിയ വകുപ്പ് അദ്ദേഹം നന്നായി കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തെ തിരികെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കൊളളാവുന്ന നേതാവാണ്. ആരോഗ്യവകുപ്പിനെക്കുറിച്ച് ഒരുപാട് ആക്ഷേപമുണ്ട്. മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മിടുക്കി ആയിരുന്നെങ്കിലും മന്ത്രിയെന്ന നിലയില്‍ ആ മിടുക്ക് വന്നിട്ടില്ല. മുന്‍ മന്ത്രിയുടെ നിലവാരത്തിലേക്ക് വീണ എത്തിയിട്ടില്ലെന്നും ചോദ്യത്തിനുള്ള മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു.

 

Back to top button
error: