KeralaNEWS

ലൈംഗികാപീഡന കേസിൽ സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി, വസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ അനാവശ്യമെന്നും ഹൈക്കോടതി

ലൈംഗീക പീഡന കേസിൽ സിവിക് ചന്ദ്രന് കോഴിക്കോട് സെക്ഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. കൊയിലാണ്ടിയിൽ ക്യാംപിൽ പങ്കെടുക്കാനെത്തിയ യുവതിയെ ഉപദ്രവിച്ചെന്ന കേസിൽ അനുവദിച്ച മുൻകൂർ ജാമ്യമാണ് റദ്ദാക്കിയത്.

ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിധിയും വിവാദ നിരീക്ഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സെഷൻസ് കോടതി ഉത്തരവിലെ നിയമപരമായ പിഴവുകൾ അതിജീവിത അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ഹർജിക്കാരൻ ഹാജരാക്കിയതു പരിശോധിച്ച കോടതി, യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു വിലയിരുത്തിയതാണ് വിവാദമായത്. വസ്ത്രവുമായി ബന്ധപ്പെട്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ അനാവശ്യമായിരുന്നു എന്ന് ഹൈക്കോടതി വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിച്ചു.

2020 ഫെബ്രുവരി എട്ടിനു നടന്ന സാംസ്കാരിക ക്യാംപിൽ പരാതിക്കാരിയെ സിവിക് ചന്ദ്രൻ കടന്നു പിടിച്ച് അതിക്രമം കാട്ടി എന്നാണു പരാതി. 2022 ജൂലൈ 29 ന് അതിജീവിത നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
പട്ടികജാതി വിഭാഗത്തിൽപെട്ട എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന ആദ്യകേസിലും സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ നൽകിയിരുന്നു

Back to top button
error: