NEWS

പൊതുപണം ചെലവഴിക്കുന്നത് ശരിയായിട്ടാണോ എന്നതില്‍ ആശങ്കയുണ്ട്, എന്നാല്‍ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

ഠ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നല്‍കുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്നും കോടതി

ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കാനാകില്ല. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നതിലാണ് ആശങ്കയെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച്, എന്താണ് സൗജന്യക്ഷേമ പദ്ധതികള്‍ എന്ന് നിര്‍വചിക്കേണ്ടതുണ്ടന്ന് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ എതിര്‍ക്കുന്ന നിലപാട് കേന്ദ്രം കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ സൗജന്യ പദ്ധതികള്‍ ക്ഷേമ പദ്ധതികളാണെന്ന നിലപാടാണ് എഎപി, കോണ്‍ഗ്രസ്, ഡിഎംകെ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചത്. സൗജന്യ പദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു.

മഹാത്മഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയടക്കമുള്ളവ അന്തസായി ജീവിക്കാന്‍ സഹായിച്ച പ്രഖ്യാപനങ്ങളാണ്. അതിനാല്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്നും കോടതി പറഞ്ഞു.

സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റീസ് എന്‍.വി രമണ നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് തിങ്കളാഴ്ച്ച വീണ്ടും കോടതി പരിഗണിക്കും. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികള്‍ക്കെതിരെ ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായായ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Back to top button
error: