NEWS

കോട്ടയത്തെ ഷാപ്പും കുമരകത്തെ കരിമീനും

കോട്ടയത്തിന്റെ തനത് രുചികൾ ആസ്വദിക്കണമെങ്കിൽ ഷാപ്പിൽ തന്നെ പോകണം.ഇല്ലെങ്കിൽ കോട്ടയത്തു നിന്ന് പെണ്ണ് കെട്ടണം.മറ്റു വഴികൾ ഒന്നുംതന്നെ ഇല്ല

 

 മുൻപ് മൂന്ന്‌ ‘എൽ'(L)കളുടെ പേരിലാണ്  കോട്ടയം പ്രസിദ്ധമായിരുന്നത്.ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes). കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളുൾപ്പടെയുള്ള
പ്രസിദ്ധീകരണങ്ങളും(അക്ഷരനഗരി എന്ന വിളിപ്പേര് പ്രസിദ്ധമാണല്ലോ)
 കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം.ഇന്നു പക്ഷേ മൂന്നു ‘കെ'(K)കളുടെ പേരിലാണ് കോട്ടയം അറിയപ്പെടുന്നത്.കള്ള്,കപ്പ, കരിമീൻ.അതായത് കോട്ടയത്തിന്റെ മാത്രം സ്വന്തം രുചികൾ!
കോട്ടയത്തിന്റെ രുചികളിൽ  തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കള്ളപ്പവും ചിക്കനും പിടിയും പാലപ്പവും വാഴയിലയിൽ കിടന്ന് പൊരിഞ്ഞു വെന്ത കരിമീനുമെല്ലാമുണ്ട്.കപ്പയും കുടമ്പുളിയിട്ട് വറ്റിച്ച മീനും രാവിലെ, ഉച്ചയ്ക്ക് മോരുകാച്ചിയതും പയറു തോരനും മീൻ വറുത്തതും ഒരിത്തിരി അച്ചാറും കൂട്ടിയുള്ള ഊണും രാത്രിയിലെ കഞ്ഞികുടിയുമെല്ലാം കോട്ടയംകാർക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്ന ശീലങ്ങളാണ്.എന്നാൽ കോട്ടയംകാരുടെ മാസ്റ്റർപീസ് എന്നു പറയുന്നത് കള്ളും കപ്പയും കരിമീനുമാണ്.
 മീനച്ചിലാറിന്റെയും വേമ്പനാട് കായലിന്റെയും കുളിരും കുമരകത്തെ താമസവും ബോട്ട് യാത്രയും അച്ചായൻമാരുടെ വീരവാദങ്ങളും ഉള്ള കോട്ടയം. ഓ.. എന്നാ പറയാനാണേ എന്ന ഒറ്റ ഉത്തരത്തിൽ എല്ലാം ഒതുക്കുന്ന കോട്ടയത്തിന്റെ രുചികൾ നമ്മുടെയൊക്കെ ഭാവനകൾക്കും അപ്പുറമാണ്.

തേങ്ങക്കൊത്തിട്ട് വരട്ടിയ ബീഫിന്റെ രുചിയും എരിവും കുറയുന്നതിന് മുന്നേ  കുമരകത്തേക്ക് വച്ചുപിടിക്കണം.കോട്ടയം വരെ വന്നിട്ട് കുമരകം കാണാതെ പോകുന്നത് നഷ്ടമാണ്.കോട്ടയത്തിന്റെ സ്വന്തം കരിമീൻ രുചിയറിയാൻ വേറെ എവിടെ പോകാനാണ്. കരിമീൻ പൊള്ളിച്ചതാണ് കോട്ടയംകാരുടെ മാസ്റ്റർപീസ്. വാട്ടിപൊതിഞ്ഞ വാഴയിലയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് മെല്ലെ വെന്ത് ആകമാനം മസാല പൊതിഞ്ഞ കരിമീന്റെ പ്രശസ്തി കുമരകത്തിന്റെ പെരുമ കൂടിയാണ്. ഇതിനൊപ്പം പ്രസിദ്ധമാണ് മീൻമപ്പാസെന്ന ഫിഷ് മോളി.

നല്ല കരിമീൻ പൊള്ളിച്ചത് കഴിക്കണമെങ്കിൽ കോട്ടയത്തെ തറവാടുകളിൽ പോകണം.ഇല്ലെങ്കിൽ ഷാപ്പിൽ. കോട്ടയംകാരുടെ സ്വന്തം തറവാട് തന്നെയാണ് കുമരകത്തെ ‘തറവാട് ഷാപ്പ് റസ്റ്റൊറന്റ്.’ കരിമീന് പിന്നാലെ കോമ്പിനേഷനായി കപ്പയും അൽപ്പം മധുരകള്ളും മോന്തണം. സമയമുണ്ടെങ്കിൽ കുമരകം കായലിലൂടെ ബോട്ട് യാത്രയും ആവാം.താറാവ് മപ്പാസാണ് ഇവിടുത്തെ മറ്റൊരു സ്പെഷ്യൽ.

താറാവ് മപ്പാസുപോലെ ക്രിസ്മസിനും വിശേഷദിവസങ്ങൾക്കും സ്പെഷ്യലായി കോട്ടയത്തെ ക്രിസ്തീയ ഭവനങ്ങളിൽ പണ്ടുമുതലേ ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പിടിയും കോഴിയും.ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം പിടിയും കോഴിയും അതിന്റെ യഥാർത്ഥ രൂപത്തിൽ പാത്രത്തിൽ എത്തണമെങ്കിൽ.അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി. അരിപ്പൊടിയുടെ കുറുക്കിൽ ജീരകത്തിന്റെ സ്വാദുമായി കുഞ്ഞുപിടികൾ പതുങ്ങിക്കിടക്കും.
കിളിമീൻ വറുത്തതും ചൊകചൊകന്ന അഭിവാദ്യങ്ങളോടെ തലക്കറിയും കരിമീൻ പൊള്ളിച്ചതും ഡക്കും പോർക്കും ബീഫും ഒക്കെയായി കള്ളുഷാപ്പുകൾ ഇവിടെ കസ്റ്റമേഴ്സിനെ മാടി മാടി വിളിക്കുകയാണ്. ഈ വിളി ഒരിക്കലെങ്കിലും കേട്ടില്ലെങ്കിൽ പിന്നെ ലൈഫിൽ എന്ത് ത്രില്ലാണ് ഉള്ളത്. മലയാളി എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞു നടന്നാൽ പോര.വല്ലപ്പോഴുമൊക്കെ ഷാപ്പിൽ പോകണം, അത് കോട്ടയത്തെ ഷാപ്പിൽ തന്നെയാവുകയും വേണം.ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നെ രുചിയുടെ കാര്യത്തിൽ പിന്നെയും പിന്നെയും മലയാളി ആസക്തിയോടെ കോട്ടയം എന്ന പേര് ഉറക്കത്തിൽ പോലും ഉരുവിടും എന്ന കാര്യത്തിൽ സംശയം വേണ്ട.
കോട്ടയം രുചികളിൽ കള്ളും കപ്പയും ഒക്കെ ആസ്വദിക്കണമെങ്കിൽ പറ്റിയ മറ്റൊരു ഇടമാണ് കരിമ്പിൻകാലാ.
കോട്ടയം-ചങ്ങനാശ്ശേരി റൂട്ടിൽ പള്ളം എന്ന സ്ഥലത്താണ് കരിമ്പിൻകാലാ സ്ഥിതി ചെയ്യുന്നത്.1958ൽ ആരംഭിച്ച ഈ ഷാപ്പ് ഇന്ന് കോട്ടയത്തെ അറിയപ്പെടുന്ന ഫാമിലി റെസ്റ്റോറന്റാണ്.തൊട്ടടുത്തു തന്നെ രുചിയുടെ മേളപ്പെരുക്കവുമായി കരിമ്പിൻ ടേസ്റ്റ് ലാൻഡുമുണ്ട്.
കോട്ടയത്തിന്റെ അസ്സൽ രുചികളുമായി സ‍ഞ്ചാരികളെ കാത്തിരിക്കുന്ന അടുത്ത ഇടമാണ് മാഞ്ഞൂരിനടുത്തുള്ള തട്ടേൽ ഷാപ്പ്.പാടത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കിടിലൻ ആംബിയൻസ് അനുഭവിക്കുവാനാണ് കൂടുതലും ആളുകൾ എത്തുന്നത്. കോട്ടയം നീണ്ടൂർ റോഡിൽ മാഞ്ഞൂർ എന്ന സ്ഥലത്താണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്.
കപ്പയും പുഴമീനും , ഞണ്ടും , കക്കയും,പള്ളത്തി വറുത്തതും പിന്നെ സ്പെഷ്യൽ പുല്ലൻ വറുത്തതും കൂടെ ഷാപ്പിലെ മറ്റു നാവിൽ വെള്ളം ഊറുന്ന വിഭവങ്ങളും.
ഇതെല്ലാം നല്ല  ഇളം കാറ്റിൽ ഒരു പാടവരമ്പിൽ ഇരുന്നു കഴിക്കുന്നത് ഒന്ന്  ഓർത്തുനോക്കിക്കെ…
ഓർക്കുമ്പോൾ തന്നെ ഏതൊരു ശരാശരി ഭക്ഷണപ്രേമിയുടെയും  വായിൽ വെള്ളം നിറയും അല്ലെ? നമ്മുടെ മനസും  ആമാശയവും ഒരേ പോലെ നിറയ്ക്കുന്ന കോട്ടയത്തെ മറ്റൊരു ഇടമാണ് ഹസ്തിനപുരി ഷാപ്പ്.കോട്ടയത്ത് എന്നു പറയുമ്പോൾ കൃത്യമായി പറഞ്ഞാൽ നമ്മുടെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ആണ് ഇത്.തെങ്ങണ പുതുപ്പള്ളി റൂട്ടിൽ റോഡ് സൈഡിൽ തന്നെ ആണ്

ഹസ്തിനപുരി ഷാപ്പ്. രണ്ടു വശത്തും നല്ല പാടങ്ങളും , തെങ്ങും, കവുങ്ങും  അങ്ങനെ മൊത്തത്തിൽ ഒരു നാടൻ അന്തരീക്ഷം നിറഞ്ഞ  സ്ഥലത്താണ് നമ്മുടെ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഓം ശാന്തി ഓശാനയിലെ പൂജയുടെ ഫാദർ  Dr മാത്യുവിന്റെ വാക്കുകളിൽ പറഞ്ഞാൽ: അത്യാവശ്യം ഹരിതാഭ നിറഞ്ഞ ഒരു സ്ഥലം.

 

അയ്യേ ഈ ഷാപ്പിലൊക്കെ പോയി ഫുഡ് കഴിക്കുക എന്ന് പറഞ്ഞാൽ…

ഈ ഒരു മനോഭാവം ആയിരുന്നു കുറച്ചു കാലങ്ങൾക്കു മുന്നേ മിക്കവാറും ആളുകൾക്ക്. പ്രത്യേകിച്ച് സ്ത്രീകൾക്ക്.പണ്ടുകാലത്ത് ഒരു കള്ള് ഷാപ്പ് എന്നാൽ നമ്മുടെ മനസിലേക്ക് വരുന്നത് അടിച്ചു കോൺ തെറ്റി ഉടുത്ത മുണ്ടൊക്കെ തലയിൽ കെട്ടി നിൽക്കുന്ന കുറെ ചേട്ടന്മാരും, ഡെസ്ക്കിൽ കൈ അടിച്ചു പാട്ടൊക്കെ പാടി നല്ല മൂഡിൽ ഇരിക്കുന്ന ചെറുപ്പക്കാരും, ഇതിന്റെ എല്ലാം കൂടെ കുറച്ചു കയ്യാങ്കളിയും ഇടയ്ക്കു വല്ലപ്പോഴും ചെറിയ ഒന്നേ രണ്ടോ കത്തിക്കുത്തും.കുറച്ചു നാളുകൾക്കു മുൻപ് വരെ കേരളത്തിലെ ശരാശരി കള്ള് ഷാപ്പുകളുടെയൊക്കെ ഒരു കോലം ഇതായിരുന്നു.(എന്നാൽ അന്നും ഇന്നും രുചികളുടെ കലവറയായ കള്ള് ഷാപ്പുകൾ ഭക്ഷണ പ്രേമികളുടെ ഒരു സ്ഥിരം വേദി തന്നെയായിരുന്നു എന്നതായിരുന്നു വാസ്തവം). ഈ കലാപരിപാടികൾ കാരണം മാന്യമാരായ തീറ്റ ഭ്രാന്തൻമാരും-ഭ്രാന്തികളും അങ്ങനെ ഷാപ്പുകളെ ദൂരേന്നു കണ്ടു വെള്ളമിറക്കി.പക്ഷെ ഇന്ന് കാലം നമ്മുടെ കള്ള് ഷാപ്പുകളുടെ കോലവും അങ്ങ് മാറ്റി. വളരെ മാന്യമായി സ്ത്രീകൾക്കും കുട്ടികൾക്കും വരെ ചെന്നിരുന്നു ഭക്ഷണം കഴിക്കുവാനും എന്ജോയ് ചെയ്യാനുമുള്ള നിലവാരത്തിലേക്ക് കേരളത്തിലെ കള്ള് ഷാപ്പുകൾ വളർന്നു. പ്രത്യേകമായ ഫാമിലി റൂമും  ടോയ്‌ലറ്റ് സൗകര്യങ്ങളും ഉൾപ്പടെ  കള്ളുഷാപ്പുകൾ ആൺ പെൺ ഭേദമില്ലാതെ എല്ലാ  ഭക്ഷണപ്രേമികളുടെയും  പ്രിയപ്പെട്ട ഇടമായി ഇന്ന് മാറിയിട്ടുണ്ട്.

ഓലഷെഡ്ഡിൽ പനയോല പരമ്പുകൾ കൊണ്ട് വേർതിരിച്ച ക്യുബിക്കിളുകളിൽ കള്ളടിയ്ക്കാൻ പ്രത്യേകം പ്രത്യേകം ഒത്തുചേരലുകൾ. നാലു ചുറ്റും മെടഞ്ഞ ഓലകൊണ്ട് ചുവരുകൾ. അക്ഷരത്തെറ്റോടെ അവിടെയുമിവിടെയും എഴുതിയിരിയ്ക്കുന്നു: ഇവിടെ രാഷ്ട്രീയം പറയരുത്; കള്ള് കടം ചോദിക്കരുത്.പക്ഷെ വാള് വയ്ക്കരുതെന്ന് എഴുതിവച്ചത് എവിടെയും കണ്ടതായി ഓർക്കുന്നില്ല.

വിറകടുപ്പിലാണ് ഷാപ്പുകളിൽ ഭക്ഷണം പാകം ചെയ്യുന്നത്. യാതൊരു തരത്തിലുള്ള കൃത്രിമ രുചിക്കൂട്ടുകളും ഭക്ഷണത്തിൽ ചേർക്കാറില്ല. സ്വന്തമായി വറുത്ത് പൊടിക്കുന്ന മസാലക്കൂട്ടുകൾ മാത്രമാണ് ഇവിടെ പാചകത്തിന് ഉപയോഗിക്കുന്നതും.ഒപ്പം ഫൈവ് സ്റ്റാർ ഹോട്ടലുകളെ തോൽപ്പിക്കുന്ന വൃത്തിയും. ഇതുതന്നെയാണ് ഷാപ്പുകളുടെ വിജയരഹസ്യവും.l

ഇപ്പോൾ നിങ്ങൾക്കും പാടാൻ തോന്നുന്നില്ലേ…

“അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്” എന്ന സംഘഗാനം. തൊണ്ണൂറുകളിൽ ഒരൊന്നാന്തരം ഹിറ്റു തന്നെയായിരുന്നു. കൈതപ്രം-ജോൺസൺ കൂട്ട്കെട്ട് ഒരുക്കിയ ഭരതന്റെ ചമയം എന്ന ചിത്രത്തിലെ ഈ അടിപൊളി ഗാനം. കടപ്പുറത്തെ ഒരു കള്ളുഷാപ്പാണ് പാട്ടുസീനിനായി ഭരതൻ ഒരുക്കിയത്.

കോട്ടയത്തിന്റെ രുചികൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല;ഷാപ്പുകളുടെ എണ്ണവും.ഒരു തവണ വന്നു പോയാൽ പിന്നെ നിങ്ങൾതന്നെ പറയും:ആഹാ..എന്നാ രസമാ ഇച്ചായാ നിങ്ങടെ നാട് !!

ഒന്നു പോടാ കൂവേ…!!!

മറുപടി ഉടൻ എത്തും.

ഒരു മദ്യപന്റെ സുവിശേഷം

കുടിയൻമാർക്ക് കുടിച്ചതിന്റെ കെട്ട് വിട്ട ശേഷം മാത്രമേ ബോധം വീഴാറുള്ളൂ.അത് സ്വാഭാവികം. അതുവരെ ബാധ കയറിയപോലെയാണ് അവരുടെ രീതികൾ.ചിലർ കുടിച്ചതിനു ശേഷം വീട്ടിലേക്കുള്ള വഴി മറന്ന് റോഡുവക്കിലും കടത്തിണ്ണയിലും കിടന്നുറങ്ങും.സകലമാന പരിചയക്കാരെയും കെട്ട്യോളെയും എന്തിനേറെ സ്വന്തം മക്കളെ പോലും ആ സമയത്ത് അവർ തന്തയ്ക്ക് വിളിക്കും.ചിലരാകട്ടെ കത്തിക്കുത്ത് നടത്തി ലോക്കപ്പിന്റെ തണുത്ത സിമന്റ് തറയിൽ പോലീസുകാർക്ക് കൂട്ടെന്നപോലെ കിടക്കും.മറ്റു ചിലരാകട്ടെ നാലുകാലിൽ വീട്ടിലെത്തി ഏകാംഗ നാടകം കളിക്കും.അതുവരെ കരഞ്ഞുകൊണ്ടിരുന്ന പെണ്ണുമ്പിള്ള ഇരുട്ടത്ത് ആരും കാണാതെ അടിവയറ്റിൽ മുട്ടുകാൽ കയറ്റുന്നതൊടെ അതിനും തിരശ്ശീല വീഴും.പിറ്റേന്ന് ഇതൊന്നും ഇവർക്ക് ഓർമ്മ കാണുകയുമില്ല-അന്നും കള്ള് കുടിക്കുന്നത് ഒഴിച്ച്.
എന്നാൽ ഇതിൽനിന്നെല്ലാം വിത്യസ്തനാമൊരു കുടിയനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.നല്ല ഓർമ്മശക്തി കിട്ടാൻ ചെത്തിയിറക്കുന്ന സമയത്തുതന്നെ അന്തിക്കള്ള് മോന്തണമെന്നാണ് അയാളുടെ പക്ഷം.അതേ സുഹൃത്തുക്കളെ അയാളിപ്പോൾ ആരാണ്ടെങ്ങാനത്തെ ഷാപ്പിലിരുന്ന് അന്തിക്കള്ള് മോന്തിക്കൊണ്ടിരിക്കയാണ്.ഇപ്പോൾ അയാളുടെ മനോമുകിരത്തിൽ എഴുത്താശാന്റെ മുന്നിലിരുന്ന് കൊച്ചിലെ തറയും പറയും പഠിച്ച ഓർമ്മകൾ വരെയുണ്ട്.ആദ്യം പഠിച്ചത് തറ, പിന്നെങ്ങനെ നന്നാവും പറ-എന്ന അയാളുടെ ചോദ്യം നിങ്ങൾ കേൾക്കാൻ വഴിയില്ല.അതിനാൽത്തന്നെ അയാളുടെ ചില ചിന്തകൾ നിങ്ങൾക്കു വേണ്ടി ഇവിടെ പങ്ക് വയ്ക്കുകയാണ്.
അയാൾ പറഞ്ഞത് പ്രളയവും കോവിഡും തകർത്തെറിഞ്ഞ കേരളത്തെപ്പറ്റിയും ആധുനിക വിദ്യാഭ്യാസ രീതിയെപ്പറ്റിയും ആയിരുന്നു.അല്ല,അയാൾ പറഞ്ഞത് മറ്റൊരു കഥയായിരുന്നു.സാലറി ചലഞ്ചിൻ്റെ സർക്കാർ ഉത്തരവ്  വലിച്ചു കീറി സ്വന്തം സങ്കുചിത കാഴ്ച്ചപ്പാട് വെളിപ്പെടുത്തിയ
അദ്ധ്യാപകരെപ്പറ്റി അറിഞ്ഞപ്പോൾ  വർഷങ്ങൾക്കു മുമ്പു്  മലയാളമനോരമ ആഴ്ച്ചപ്പതിപ്പിൽ
ജോൺ ആലുങ്കൽ
എന്ന കഥാകൃത്ത് എഴുതിയ ഒരു കഥയായിരുന്നത്രെ അയാൾക്ക് ഓർമ്മ വന്നത്.
കഥയിതാണ്:
അപരിചിതമായ സ്ഥലത്തെത്തിയ  ഒരു പാവപ്പെട്ട സ്ത്രീ തൻ്റെ ഒക്കത്തിരിക്കുന്ന, വിശന്നു വലഞ്ഞ കുഞ്ഞുമായി അടുത്തുകണ്ട സ്കൂളിൻ്റെ സ്റ്റാഫ് റൂമിലേക്ക്  ചെല്ലുന്നയിടത്താണ്  കഥയാരംഭിക്കുന്നത്.കുഞ്ഞിന്  ഭക്ഷണം വേണം, നാട്ടിലെത്താൻ  ചെറിയൊരു സഹായവും.പാവപ്പെട്ടതാണെങ്കിലും ആരുടേയും മുന്നിൽ കൈ നീട്ടി ശീലമില്ല.മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,
അപമാനിക്കില്ല ,
സഹായം കിട്ടും എന്ന ധൈര്യമാണ് അവരുടെ കാലുകളെ  അങ്ങോട്ടു  നയിച്ചത്.
മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു.ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ്.ചിലർക്ക് ഒരു  പുച്ഛം.ചിലർക്ക് ഇതെത്ര  കണ്ടിരിക്കുന്നു എന്ന ഭാവം. ബുദ്ധിജീവികൾ അവരുടെ കഴിവു  പ്രകടിപ്പിച്ചു.കുട്ടിയുടെ അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും  കൂടുതൽ കേൾക്കാൻ നിൽക്കാതെ  ആ സ്ത്രീ അവിടെ നിന്നും രക്ഷപ്പെട്ടു. സമയം കടന്നു പോകുകയാണ്.കുട്ടി കരച്ചിലോടെ കരച്ചിലും.
അവസാനം അവർ രണ്ടും കൽപ്പിച്ച്  അടുത്തുകണ്ട കള്ളുഷാപ്പിനെ  ലക്ഷ്യമാക്കി നടന്നു.കുടിച്ചു സമനില തെറ്റിയ ആളുകൾ , ഉടുത്ത മുണ്ടഴിച്ചു  തലയിൽക്കെട്ടി നിക്കർമാത്രമിട്ടു നിന്ന് ആരോടൊക്കെയോ വെല്ലുവിളി നടത്തുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്ന്, ഉച്ചത്തിൽ എന്തൊക്കെയോ നാവു കുഴഞ്ഞു സംസാരിച്ച് കള്ളുമോന്തുന്ന  മുഷിഞ്ഞതും കീറിയതുമായ വസ്ത്രം  ധരിച്ചവർ..
എന്താ പെങ്ങളെ പെങ്ങൾക്ക്  കള്ളുഷാപ്പിൽ കാര്യം? ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ്.സ്ത്രീ പേടിച്ചു വിറച്ച് കാര്യം പറഞ്ഞു.
കൊമ്പൻ മീശക്കാരൻ്റെ ഭാവം മാറി. കണ്ണുകളിലെ രോഷം കാരുണ്യത്തിനു  വഴിമാറി.കൊമ്പൻ മീശ പെങ്ങളുടെ  സുരക്ഷാ കവചമായി.അയാൾ വിവരം ഉച്ചത്തിൽത്തന്നെ  ഷാപ്പിലുള്ളവരുമായി പങ്കുവെച്ചു. (പങ്കുവെയ്ക്കലിൻ്റെ ഇടമാണല്ലോ അല്ലെങ്കിലും ഷാപ്പ് എന്ന് നിങ്ങൾക്ക് ഇതിനകം മനസ്സിലായിട്ടുണ്ടാകുമല്ലോ) മുഷിഞ്ഞു നാറിയ പോക്കറ്റുകളിൽ നിന്ന് ചില്ലറത്തുട്ടുകളും , നോട്ടുകളും  ഡസ്ക്കിൽ കൂട്ടംകൂടി.അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ ഭക്ഷണം  വാങ്ങിക്കൊടുക്കുക മാത്രമല്ല, ബസ് സ്റ്റോപ്പുവരെ കൊമ്പൻ മീശക്കാരനടക്കം ഒന്നുരണ്ടു പേർ അനുഗമിക്കുകയും ചെയ്തു.ആ സ്ത്രീക്കു പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു  നിന്നപ്പോൾ കണ്ടക്ടറോട് പറഞ്ഞ് ഉത്തരവാദിത്വപ്പെടുത്തി,വണ്ടിക്കൂലിക്കുള്ള കാശും നൽകി.കൂട്ടത്തിൽ  ഒരുപദേശവും:
“പെങ്ങളേ  ഇങ്ങനത്തെ ഒരാവശ്യമൊക്കെ വരുമ്പോൾ വല്ല  സ്കൂളിലോ, സർക്കാരാപ്പിസിലോ  ഒക്കെയേ ചെല്ലാവൂ, ഷാപ്പിലൊന്നും  കേറരുത് , അതൊക്കെ  മോശപ്പെട്ട സ്ഥലമാ” !!!
കുടിച്ച കള്ളിനാണെ സത്യം, ഇതൊരു കഥയാണ്; വായിച്ച് കമന്റ് ബോക്സിൽ വാളുവയ്ക്കരുത്.

*മദ്യപാനം ആരോഗ്യത്തിന് ഹാനികരം*

Back to top button
error: