KeralaNEWS

സിൽവർലൈൻ വേണ്ടെന്ന് കേന്ദ്രം, 25 ട്രെയിനും നേമം ടെർമിനലും പ്രഖ്യാപിച്ചേക്കും

നിലവിലുള്ള രീതിയിൽ കെ റെയിലിന് അനുമതി നൽകേണ്ടെന്നു കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചു. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ റെയിൽവേ വികസനത്തിനു മന്ത്രാലയം നീക്കം തുടങ്ങി. മെമു അടക്കം കേരളത്തിൽ 25 ട്രെയിനുകൾ കൂടി ആരംഭിക്കാനുള്ള ദക്ഷിണ റെയിൽവേയുടെ നിർദേശം സജീവപരിഗണനയിലാണ്.

റെയിൽവേ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ഇ.ശ്രീധരനുമായി ചർച്ചചെയ്ത് ജനറൽ മാനേജർ തയാറാക്കിയ പദ്ധതി താമസിയാതെ പ്രഖ്യാപിച്ചേക്കും. റെയിൽ വികസനം ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനകാലത്തുതന്നെ കേരളത്തിലെ എംപിമാരുടെ യേ‍ാഗം ഡൽഹിയിൽ വിളിക്കാനും ധാരണയായിട്ടുണ്ട്. നേമം ടെർമിനൽ വികസനം ഉറപ്പാക്കും.

കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗവും റെയിൽവേ പാസ‍ഞ്ചർ അമിനിറ്റീസ് കമ്മിറ്റി അംഗവുമായ പി. കെ.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ റെയിലിനു ബദലായ വികസന നടപടികളും നേമം ടെർമിനലും ഉന്നയിച്ചിരുന്നു.

ടെർമിനലിന് ആദ്യഘട്ടത്തിൽ 170 കേ‍ാടിരൂപയും രണ്ടാം ഘട്ടത്തിൽ 372 കേ‍ാടി രൂപയും ചെലവഴിക്കാനാണു ധാരണ. പദ്ധതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തയയ്ക്കുകയും കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. നഗരങ്ങളെ ബന്ധിപ്പിച്ചു മെമു സർവീസിനും ഇന്റർസിറ്റി എക്സ്പ്രസുകൾക്കുമാണു മുൻഗണന. അതിനു യേ‍ാജിച്ച വിധം നിലവിലുള്ള സിഗ്നൽ സംവിധാനം മാറ്റണം.

കേരളത്തിലെ റേ‍ാഡ് ഗതാഗതത്തിലെ ബുദ്ധിമുട്ടു പരിഹരിക്കാൻ കൂടുതൽ ട്രെയിനുകളാണു വേണ്ടതെന്നും അതിനു വേണ്ടി വലിയ സാമ്പത്തിക ബാധ്യതയില്ലാതെ സിഗ്നലുകൾ മാറ്റാൻ കഴിയുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. കണ്ണൂർ- കേ‍‌ാഴിക്കേ‍ാട്, പാലക്കാട്- എറണാകുളം, ഷെ‍ാർണൂർ- എറണാകുളം, ചെങ്ങന്നൂർ- തിരുവനന്തപുരം, എറണാകുളം- കെ‍ാല്ലം എന്നീ രീതിയിൽ മെമു സർവീസുകൾക്കു വലിയ സാധ്യതയുണ്ടെന്നും ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു.

Back to top button
error: