IndiaNEWS

പതിനഞ്ചാം വയസിലെ പ്രണയം ചതിച്ചു; മൂന്നുതവണ വില്‍ക്കപ്പെട്ടു, മാനഭംഗങ്ങള്‍ക്കിരയായി, ജീവിത പരീക്ഷണങ്ങള്‍ പിന്നിട്ട് ഇരുപത്തിരണ്ടുകാരി പുത്തന്‍ പാതയില്‍

കൊല്‍ക്കത്ത: ചെറുപ്രായത്തില്‍ നിരവധി ദുര്‍ഘട ജീവിത പരീക്ഷണങ്ങള്‍ നേരിട്ട് കോളജ് ജീവിതത്തിലേക്ക് കടക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഒരു ഇരുപത്തിരണ്ടുകാരി. രാജ്യത്തിന്റെയാകെ ശ്രദ്ധ ഇന്നലെ ഈ ഇരുപത്തിരണ്ടുകാരിയുടെ കോളജ് പ്രവേശനവാര്‍ത്തയിലായിരുന്നു. കഷ്ടതകള്‍ പിന്നിട്ട് ജീവിതം തിരിച്ചു പിടിക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ പോരാട്ട വിജയം അതില്‍ ഉള്ളടങ്ങിയിരുന്നു എന്നതാണ് ഈ ശ്രദ്ധപിടിച്ചുപറ്റലിനു കാരണം.

മൂന്നു തവണ വില്‍ക്കപ്പെട്ടു, പലതവണ മാനഭംഗത്തിനിരയായി ഇത്തരത്തില്‍ നിരവധി ജീവിത പരീക്ഷണങ്ങള്‍ ചെറുപ്രായത്തിനിടയില്‍ പിന്നിട്ടാണ് അവള്‍ 22-ാം വയസില്‍ കോളജില്‍ ചേരുന്നത്. ഏഴുവര്‍ഷം മുമ്പ് സാമൂഹികമാധ്യമത്തില്‍ കണ്ടുമുട്ടിയ ഒരാളുമായി പ്രണയത്തിലായതോടെയാണ് അവളുടെ ദുരിതം തുടങ്ങുന്നത്. 2015 ജനുവരി ഏഴിന് സ്‌കൂളില്‍ പോകാനെന്ന മട്ടില്‍ രാഹുല്‍ എന്നയാള്‍ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയതോടെ തുടങ്ങി ദുരിതങ്ങളിലേക്കുള്ള അവളുടെ യാത്ര.

ബിഹാറിലേക്കുള്ള ബസ് പിടിക്കുന്നതിനായി കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്കു സമീപത്തുനിന്ന് അയാള്‍ 10 കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ടിലേക്കു കൊണ്ടുപോയി. അവിടെ ബസിനുള്ളില്‍ കയറ്റിയശേഷം ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞ് മുങ്ങി. അവള്‍പോലും അറിയാതെ അവള്‍ ആദ്യമായി വില്‍ക്കപ്പെട്ട രംഗമായിരുന്നു അത്. ഒന്നരലക്ഷം രൂപയ്ക്കായിരുന്നു വില്‍പ്പന. അന്ന് 15 വയസായിരുന്നു പ്രായം.

രാഹുലിന്റെ സുഹൃത്താണെന്നറിയിച്ച് ബസില്‍ കയറിയ ഒരാള്‍ അവളെ പിന്നീട് ഹൗറ റെയില്‍വേ സ്റ്റഷനിലെത്തിച്ച് ട്രെയിനില്‍ ബിഹാറിലേക്കു കൊണ്ടുപോയി. അവിടെവച്ച് അവള്‍ വീണ്ടും കമല്‍ എന്നയാള്‍ക്ക് വില്‍ക്കപ്പെട്ടു. അയാള്‍ അവളെ ഉത്തര്‍പ്രദേശിലെ ബിജ്നോറിലുള്ള ചിത്ര എന്ന സ്ത്രീയുടെ അടുത്തെത്തിച്ചു. അവര്‍ അവളെ 45 വയസുള്ള സഹോദരനെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ അയാള്‍ അവളെ ഉപേക്ഷിച്ചു. തുടര്‍ന്നു ചിത്രയുടെ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി.

ചിത്രയുടെ മൊെബെലില്‍ അമ്മയെ വിളിക്കാന്‍ ഇരയ്ക്ക് അവസരം കിട്ടിയതോടെയാണു അവള്‍ക്ക് രക്ഷാമാര്‍ഗം തെളിഞ്ഞത്. സംഭവം കേസാകുകയും പോലീസ് അന്വഷണം ആരംഭിച്ച് ആദ്യം കാമുകന്‍ രാഹുലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ് ഭയന്ന ചിത്ര, പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടുപോകാന്‍ കമലിനോടാവശ്യപ്പെട്ടു. വൈകാതെ ചിത്രയും മകനും അറസ്റ്റിലായി.

ഇതറിഞ്ഞ മാഫിയാസംഘം പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തശേഷം കാശിപുര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു. അവിടെനിന്ന് സി.ഐ.ഡി. അന്വേഷണസംഘം അവളെ രക്ഷപ്പെടുത്തുകയായിരുന്നു. കമല്‍, ചിത്രയുടെ സഹോദരന്‍, ലുവ്, ഭിഷം എന്നിവരെ പോക്സോ കോടതി പിന്നീട് 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. ചിത്രയെയും രാഹുലിനെയും 10 വര്‍ഷം തടവിനും ശിക്ഷിച്ചു. ബസില്‍നിന്ന് കുട്ടിയെ കമലിന്റെ അടുത്തെത്തിച്ചയാളെ കണ്ടെത്താനായില്ല.

2015 മേയില്‍ തിരിച്ചെത്തിയതു മുതല്‍ സര്‍ക്കാര്‍ വസതിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അവിടെവച്ചാണു തുടര്‍പഠനത്തിനുള്ള തീരുമാനമുണ്ടായത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് പ്രതീക്ഷകളുമായി അവള്‍ ഇനി പുസ്തകങ്ങളുടെയും പരീക്ഷകളുടെയും പുത്തന്‍ ലോകത്തേക്ക് കടക്കുകയാണ്, ജീവിതവിജയത്തിന്റെ പുത്തന്‍ ചരിത്രം രചിക്കാന്‍.

Back to top button
error: