CrimeNEWS

മംഗ്ലൂരു ഫാസിൽ കൊലക്കേസ് : കൊലയാളി സംഘമെത്തിയ കാറിന്റെ ഡ്രൈവർ അറസ്റ്റിൽ

മംഗ്ലൂരു: മംഗ്ലൂരു സൂറത്കലിലെ ഫാസിൽ കൊലക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. കൊലപാതകസംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും ഇയാളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിൽ നേരത്തെ ഇരുപതിലേറെ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

മുഖംമൂടി ധരിച്ച് വെളുത്ത ഹ്യുണ്ടായ് കാറിലെത്തിയ നാലംഗസംഘമാണ് 23 കാരൻ ഫാസിലിനെ വ്യാഴാഴ്ച രാത്രി വെട്ടിക്കൊന്നത്. പ്രാദേശിക സംഘപരിവാർ യുവജന സംഘടനാ പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെയുണ്ടായ ആസൂത്രിത കൊലപാതകമാണ് ഫാസിലിന്റേതെന്നാണ് പൊലീസ് സംശയിക്കുന്നത്.എന്നാൽ ഇക്കാര്യം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് ഫാസിൽ. സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കർണാടകയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടിയിട്ടുണ്ട്.

മംഗ്ലൂരു നഗരപരിധിയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും. അതിർത്തി മേഖലകളിൽ കർശന പരിശോധനയാണ് നടക്കുന്നത്. അതേ സമയം, യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പിടിയിലായതിന് പിന്നാലെയാണ് കേസ് എൻഐഎക്ക് കൈമാറിയത്. ബിജെപി എംപിമാരടക്കം ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരള രജിസ്ട്രേഷനിലുള്ള ബൈക്ക് പൊലീസ് കസ്റ്റഡിയിലാണ്. പ്രതികളുടെ കേരള ബന്ധം അടക്കം എൻഐഎ പരിശോധിക്കും. പ്രതികളുടെ കേരളാ ബന്ധമടക്കം പരിശോധിക്കുകയാണ്.

Back to top button
error: