KeralaNEWS

ബിജെപിയിലേക്കില്ലെന്ന് മാണി സി കാപ്പന്‍; ”തോറ്റ എം.എല്‍.എ. തോറ്റസ്ഥാനത്ത് ഇരുന്നാല്‍പ്പോരേ, ജോസ് വിഷയത്തില്‍ അഭിപ്രായം യു.ഡി.എഫില്‍ വ്യക്തമാക്കു”മെന്നും കാപ്പന്‍

കോട്ടയം: താന്‍ ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ല. താന്‍ ബിജെപിയില്‍ ചേരുകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണ്. പാലായുടെ വികസനത്തിനു തടസം നില്‍ക്കുന്നവരാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. വാര്‍ത്തകള്‍ക്ക് പിന്നില്‍ തോറ്റ എംഎല്‍എയാണെന്നും കാപ്പന്‍ ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ താന്‍ സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് സുധാകരനുമായിട്ടുള്ളത്. ഒരു ഘട്ടത്തില്‍ യു.ഡി.എഫുമായി ചെറിയ അസ്വാരസ്യം ഉണ്ടായെങ്കിലും അതെല്ലാം പരിഹരിച്ചിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തുവെന്നതും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വോട്ട് ചെയ്തുവെങ്കില്‍ നട്ടെല്ലോടെ അത് തുറന്ന് പറയും.

”ഒരു സ്ഥലത്തേക്ക് ഇറങ്ങാന്‍ തിരക്കിട്ടുനിന്നപ്പോഴാണ് ഏതോ ഒരു ചാനല്‍ പ്രവര്‍ത്തകന്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. അതിനുള്ള മറുപടിയിലാണ് ആര്‍ക്കും എവിടെയും പോവാമല്ലോ എന്ന് താന്‍ പറഞ്ഞത്. ആ ഒരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ.” കെ സുധാകരനും താനും തമ്മില്‍ 1978 മുതല്‍ വ്യക്തിബന്ധമുണ്ട്. അദ്ദേഹം കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ മുന്നണിയില്‍നിന്നു വിട്ടുപോയ കക്ഷികളെയും പുതിയ കക്ഷികളെയും യുഡിഎഫില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നടത്തിയിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ തീരുമാനമാണെന്നാണ് താന്‍ പറഞ്ഞത്.

അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും എന്നാല്‍ മുന്നണിയില്‍ അതുസംബന്ധിച്ച ചര്‍ച്ചയുണ്ടായിട്ടില്ലെന്നും പറഞ്ഞിരുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലായില്‍ വികസനം ആട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. തോറ്റ എംഎല്‍എ തോറ്റ സ്ഥാനത്ത് ഇരുന്നാല്‍ പോരെ എന്നും ജോസ് കെ മാണിയെ തിരികെ കൊണ്ടു വരണോ എന്ന കാര്യത്തില്‍ തന്റെ അഭിപ്രായം യു.ഡി.എഫ് യോഗത്തില്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാപ്പന്‍ ബിജെപിയിലേക്കെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിക്കുകയും പല നേതാക്കളും ഇക്കാര്യത്തതില്‍ പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കാപ്പന്റെ വിശദീകരണം.

Back to top button
error: